'ആഹാ" എന്ന ചിത്രത്തിൽ കൊച്ച് എന്ന കഥാപാത്രത്തെ അസാമാന്യമായ കയ്യടക്കത്തോടെ പകർത്തിവച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. വടംവലിക്കാരനായ കൊച്ചിനെ മികച്ചതാക്കിയതിന് പിന്നിൽ നാളുകളായുള്ള പരിശീലനവും മെയ്യൊരുക്കവും ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് സംസാരിക്കുന്നു.
വടംവലിക്കാരനാകുന്നത് എത്രത്തോളം പ്രയാസകരമായിരുന്നു?
വടംവലി മത്സരങ്ങൾ ഞാൻ ഒരുപാട് കണ്ടിട്ടില്ല. ഈ സിനിമ മുതലാണ് അതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിയത്. കൂടുതൽ ആൾക്കാരുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഇതിന്റെ ഒരു ആദ്യവട്ട പരിശീലനം ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തന്നെ ചെയ്തിരുന്നു. എറണാകുളത്തിന് അടുത്ത് തന്നെ രണ്ട് മൂന്ന് ദിവസം ഞാൻ ഒരു സ്ഥലത്ത് പോയി പരിശീലിച്ചു. ഷൂട്ടിംഗ് നടക്കുമ്പോൾ കാലാകാലങ്ങളായുള്ള സ്റ്റേറ്റ് ചാമ്പ്യന്മാരും അതുപോലുള്ള ആളുകളും കൂടെ ഉണ്ടായിരുന്നു. വടംവലിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അപ്പോൾ തന്നെ അവർ തിരുത്തും. അവരുടെ ജീവിതത്തിലെ കഥകൾ പറഞ്ഞു തരും. ആഹാ നീലൂർ ടീമിലെ റോയിച്ചനുമായി സാമ്യമുണ്ട് എന്റെ കഥാപാത്രത്തിന്. അവരുടെ കഥയല്ല, പക്ഷേ അവരുടെ ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടുള്ളതാണ് ചിത്രം. എനിക്ക് ഈ സിനിമ ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു.
''പൊരിഞ്ഞ പോരാട്ടമായിരുന്നു, കട്ടിയായിട്ടെന്തേലും കഴിക്കാൻ വേണം"" അങ്ങനെ വീട്ടിൽ പറയേണ്ടി വന്നിട്ടുണ്ടോ?
അതേ... പൊരിഞ്ഞ പോരാട്ടമായിരുന്നു (ചിരിക്കുന്നു). എന്റെ മുട്ട് പൊട്ടി, വടം വലിച്ചു കിടക്കുമ്പോൾ കയ്യിൽ ഉരഞ്ഞു മുറിവുണ്ടാകും. എന്റെ കയ്യിലും പുറത്തും തഴമ്പുണ്ടായിരുന്നു. ചെയ്യുമ്പോൾ ഇതൊന്നും നമ്മൾ ഓർക്കില്ല. വലിച്ചു തുടങ്ങിയാൽ നമ്മൾ ആവേശത്തിൽ ചെയ്യും. വടം വലി ഒരിക്കലും അഭിനയിക്കാൻ പറ്റില്ല. വടം വലിച്ച് കിടന്നെങ്കിലേ നമുക്ക് അത് ഷൂട്ട് ചെയ്യാൻ പറ്റുള്ളൂ. വടം വലിക്കുന്നത് പോലെ അഭിനയിച്ചു കഴിഞ്ഞാൽ അത് ബോറാകും. നാച്വറൽ ആയി ഷൂട്ട് ചെയ്യാൻ ഒറിജിനൽ വലിയാണ് ഞങ്ങൾ വലിച്ചത്. എനിക്ക് ആദ്യത്തെ കുറച്ച് സീനിൽ മാത്രമാണ് വടം വലിക്കേണ്ടി വന്നിട്ടുള്ളു. ബാക്കിയുള്ളവർ അമിത്തും മറ്റും ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന ഇനമായത് കൊണ്ട് ഷൂട്ടിംഗ് മിക്കപ്പോഴും രാത്രി ആയിരുന്നു. സിനിമയുടെ തുടക്കത്തിൽ ഞാൻ വീഴുന്ന ഷോട്ട് എടുത്ത സമയം വെളുപ്പിന് ആറു മണിയാണ്. അന്ന് പകലും ഷൂട്ടിംഗ് ഉണ്ടായിരുന്നു.
ഒരുപാട് പ്രായക്കൂടുതൽ ഉള്ള കൊച്ചിനെ പോലെയുള്ള കഥാപാത്രം വരുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നോ?
എനിക്ക് എക്സൈറ്റ്മെന്റ് ആയിരുന്നു. കാരണം ഞാൻ ഇങ്ങനത്തെ കഥാപാത്രം ചെയ്തിട്ടില്ല. ആദ്യമായാണ് ഇത്രയും പ്രായമുള്ള കാരക്ടർ ചെയ്യുന്നത്. എനിക്ക് വളരെ ചലഞ്ചിംഗ് ആയി തോന്നി. ഒരുപാട് വേഷങ്ങളിലൂടെ സഞ്ചരിച്ച ആളാണ് ഞാൻ. ഇനിയെന്ത് ചെയ്യാം എന്നോർക്കുമ്പോഴാണ് ഇങ്ങനൊരു വേഷം വരുന്നത്. രണ്ട് ഗെറ്റപ്പ്. ചെറുപ്പവും ഉണ്ട്. നടനെന്ന രീതിയിൽ ഒരുപാട് സാദ്ധ്യതയുമുണ്ട്. നടപ്പിലും സംസാരത്തിലും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇരുത്തം വന്ന കഥാപാത്രമാണ് 55 വയസുള്ള കൊച്ച്! ഒരുവിധം നന്നായി ചെയ്യാൻ പറ്റി എന്നാണ് വിശ്വാസം.
ഏറ്റവും വലിയ വിമർശകർ ആരാണ് കുടുംബത്തിൽ?
വീട്ടിൽ എല്ലാവരും വിമർശിക്കാറുണ്ട്. പൂർണിമയാണ് എന്റെ ഏറ്റവും വലിയ വിമർശക. സുഹൃത്തുക്കൾ വിമർശിക്കാറുണ്ട്. നല്ല വിമർശനം എനിക്കിഷ്ടമാണ്. ആളുകൾ മോശമാണെന്നു പറഞ്ഞാൽ അങ്ങനെയല്ല എന്ന് പറഞ്ഞ് ഞാൻ തർക്കിക്കാൻ പോകാറില്ല. വിമർശനത്തിൽ നിന്ന് എന്താണ് പഠിക്കാൻ പറ്റുക എന്നാലോചിക്കും. എന്താണ് നമുക്ക് തെറ്റി പോയത് എന്ന് നോക്കും. നല്ലത് മാത്രം കേട്ടുകൊണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. നടൻ എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം, വളർന്നുകൊണ്ടിരിക്കണം.
യഥാർത്ഥജീവിതത്തിലെ വേഷങ്ങൾ വെല്ലുവിളിയാണോ?
അങ്ങനെയുള്ള വേഷങ്ങളിൽ ഉത്തരവാദിത്തം ഉണ്ടാകും. കുറുപ്പ് കേസിന്റെ നാൾവഴികൾ എല്ലാവർക്കും അറിയാം. കേസ് അന്വേഷിച്ച ഹരിദാസ് സാറിനെ നേരിട്ട് പോയി കാണാൻ സാധിച്ചില്ല. സാറിന്റെ കേസ് ഫയൽസ് വച്ചാണ് ഈ സ്ക്രിപ്റ്റ് അവർ പൂർത്തിയാക്കിയത്. ചക്കോയുടെ ഭാര്യ പറയുന്ന കാര്യങ്ങളുടെ വിഷമവും കുറുപ്പിനെ കിട്ടാത്തതിന്റെ അമർഷവും ഒന്നിച്ച് കൊണ്ടു പോകുന്ന ആളാണ്. കഥാപാത്രത്തിന്റെ ഇമോഷൻ ബാലൻസ് തെറ്റി പോകാനും പറ്റില്ല. വിചാരിച്ചതിലും കൂടുതൽ റെസ്പോൺസ് കിട്ടി, ഒരുപാട് സന്തോഷം.
സ്ക്രിപ്റ്റ് എങ്ങനെ തിരഞ്ഞെടുക്കും?
വരുന്ന തിരക്കഥകളിൽ നിന്നേ നമുക്ക് തിരഞ്ഞെടുക്കാൻ പറ്റുള്ളൂ. അതിൽ പ്രത്യേക പ്രോസസ് ഒന്നുമില്ല. ആദ്യം കഥ കേൾക്കും, കൊള്ളാമെങ്കിൽ വിശദമായ വൺലൈൻ തരാൻ പറയും. അതും ഇഷ്ടമായാൽ സ്ക്രിപ്റ്റ് തരാൻ പറയും. കൂടെ വർക്ക് ചെയ്യുന്നവർ ആരാണെന്ന് നോക്കാറുണ്ട്. എല്ലാ സിനിമകളും നന്നാകാൻ ചെയ്യുന്നതാണ്, പക്ഷേ, ചിലപ്പോൾ വിചാരിച്ചതുപോലെ ഔട്ട്പുട്ട് വരാറില്ല. എല്ലാ വശങ്ങളും നന്നായാൽ മാത്രമേ സിനിമ മൊത്തത്തിൽ നന്നാകുള്ളൂ.
സോഷ്യൽ മീഡിയയിലൊന്നും ഇന്ദ്രജിത്ത് അങ്ങനെ പരസ്യമായി പ്രതികരിക്കാറില്ലല്ലോ?
ഞാൻ പൊതുവെ സോഷ്യൽ മിഡിയയിൽ ആക്ടീവല്ല. പ്രതികരിക്കാൻ തോന്നുമ്പോൾ എന്റെ സർക്കിളിൽ പ്രതികരിക്കാറുമുണ്ട്. പബ്ലിക് ആയിട്ട് ഇടാൻ ഞാൻ അങ്ങനെ ഒരാളല്ല. അതെന്റെ തെറ്റാണോ ശരിയാണോ എന്നറിയില്ല. ഓരോരുത്തരുടെ പ്രയോറിട്ടി അല്ലേ അത്. എല്ലാ കാര്യങ്ങളിലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. സുഹൃത്തുക്കൾക്കിടയിൽ സംസാരിക്കാനാണ് എനിക്ക് താത്പര്യം.
സിനിമയിലേക്ക് തന്നെയാണോ മോളുടെ യാത്ര?
മ്യൂസിക് ആണ് പ്രാർത്ഥനയ്ക്ക് താത്പര്യം. അത് പഠിക്കണം എന്ന് പറയുന്നുണ്ട്. കൺഫ്യൂഷന്റെ ആളാണ്. ഞാൻ അതെല്ലാം അവൾക്ക് വിട്ടിരിക്കുകയാണ്. അവൾക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ. സംഗീതം സിനിമയുമായി ബന്ധപ്പെട്ട മേഖലയായത് കൊണ്ട് സിനിമയിലേക്ക് തന്നെ വന്നേക്കാം.
കഥകൾ കേൾക്കുമ്പോൾ പൂർണിമയോട് ചർച്ച ചെയ്യാറുണ്ടോ?
നല്ല കഥകൾ കേൾക്കുമ്പോൾ ഞാൻ പറയാറുണ്ട്. നല്ലൊരു സ്റ്റോറി ടെല്ലർ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ ഒരു കഥ പറയുമ്പോൾ ആളുകൾ കേട്ടിരിക്കാറുണ്ട്. രസമായിട്ട് ഞാൻ കഥ പറയും എന്ന് എല്ലാവരും പറയാറുണ്ട്. കുട്ടികൾക്കും ഞാൻ സ്ക്രിപ്റ്റ് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവർ ചിലതൊക്കെ കേട്ട് ഭയങ്കര എക്സൈറ്റഡ് ആകും. സജഷൻസും പറയാറുണ്ട്. വീട്ടിൽ നല്ല ചർച്ചകൾ ഉണ്ടാവാറുണ്ട്.
എന്നാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്?
എഴുത്തിലോട്ട് ഞാൻ കാര്യമായി കടന്നിട്ടില്ല. പക്ഷേ സംവിധാനം ഉണ്ടാകും, അതിന്റെ തയ്യാറെടുപ്പുകളിൽ ആണ്. ഉടനെ ഉണ്ടാവില്ല. ചെയ്തു തീർക്കാനുള്ള കമ്മിറ്റ്മെന്റ്സിനുശേഷം അഭിനയത്തിൽ നിന്ന് അവധി എടുത്ത് സംവിധാനത്തിലേക്ക് കയറും. തിരക്കഥ ഏകദേശം കഴിഞ്ഞിരിക്കുകയാണ്. ബാക്കി വിവരങ്ങൾ എല്ലാം ഞാൻ വഴിയേ അറിയിക്കും.
നിങ്ങൾ ചേട്ടനും അനിയനും വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ എന്താണ് സംസാരിക്കാറ്?
ഞങ്ങൾ സംസാരിക്കാറേ ഇല്ല. വെറുതെ ഇങ്ങനെ നോക്കിയിരിക്കും (ചിരിക്കുന്നു) കുറെ ആയല്ലോ കണ്ടിട്ട് എന്ന് ചോദിക്കും. കുട്ടികൾ ഒരുമിച്ചുള്ളപ്പോൾ അവരുടെ കൂടെ ആയിരിക്കും. സിനിമാസംസാരം കുറവാണ്. ഏതൊക്കെയാണ് ചെയുന്നതെന്ന് മാത്രം ഇടയ്ക്ക് സംസാരിക്കും. കൂടുതലും പേഴ്സണൽ കാര്യങ്ങൾ ആയിരിക്കും. ഒരുമിച്ചിരിക്കാൻ അധികം സമയം കിട്ടാറില്ല എന്നതാണ് സത്യം!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |