കണ്ണൂർ: പാർട്ടി കമ്മിറ്റികളും പ്രവർത്തകരും ചിട്ടി നടത്തരുതെന്ന് സി.പി.എം ജില്ലാനേതൃത്വം.പയ്യന്നൂർ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കിയത്. പാർട്ടി ഓഫീസ് നിർമാണം, പരിപാടികൾ നടത്തൽ, മറ്റു ചിലവുകൾ എന്നിവജനങ്ങളിൽ നിന്നും പിരിവെടുത്തുവേണം നടത്താനെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം പിരിവുകൾ രസീതി മുഖേനെയായിരിക്കണം .ഒരാൾ തനിച്ചു ഫണ്ട് ശേഖരിക്കരുതെന്നും നിർദ്ദേശമുണ്ട്. ഫണ്ടു പിരിച്ചതിന്റെ കണക്ക് തൊട്ടടുത്ത കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം.മിനുട്സ് ബുക്കിൽ ചേർക്കുന്ന കണക്ക് പാർട്ടി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന വരവു ചെലവ്കണക്കുകളിൽ ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു നിർദ്ദേശം.
പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം നിർമിക്കുന്നതിനായി ഫണ്ടു സ്വരൂപിക്കാൻ നടത്തിയ ചിട്ടിയിൽ വിവാദമുയർന്നതും നിക്ഷേപകർക്ക് പണം ലഭിക്കാഞ്ഞതും വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിനായി പാർട്ടി ഓഫീസ് നിർമ്മാണത്തിന് ചിട്ടിനടത്തിപ്പോ, സമ്മാനപദ്ധതികളോ ഏർപ്പെടുത്തരുതെന്ന് ജില്ലാ നേതൃത്വം നിർദ്ദേശിച്ചത്. ജില്ലാകമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ച സംസ്ഥാന കമ്മിറ്റി എല്ലാഘടകങ്ങൾക്കും ഇതുസംബന്ധിച്ചുള്ള സർക്കുലർ അയച്ചിട്ടുണ്ട്.ബ്രാഞ്ച് യോഗങ്ങൾ മുതൽ ഏരിയാകമ്മിറ്റിയിൽ വരെ ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിംഗിൽ ചർച്ചയും നടത്തും.ഈ തീരുമാനത്തിലുള്ള വിയോജിപ്പുകൾ ബന്ധപ്പെട്ട ഘടകത്തിൽ ഉന്നയിച്ചതിനു ശേഷം മേൽക്കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താം.
സംസ്‌കാരികസ്ഥാപനങ്ങൾക്ക് ആവാം
അതേ സമയം പാർട്ടി ബന്ധുക്കളും അനുഭാവികളും നടത്തുന്ന വായനശാലകൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ഗ്രാമീണ സമ്പാദ്യപദ്ധതിയെന്ന പേരിൽ ചിട്ടിയടക്കമുള്ളതു നിത്യചിലവുകൾക്കായി നടത്തുന്നതിൽ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനായി പാർട്ടിയുടെ ലേബൽ ഉപയോഗിക്കരുത്. സാമ്പത്തിക ബാദ്ധ്യയോ ക്രമക്കേടുകളോയുണ്ടായാൽ നടത്തിപ്പുകാർ തന്നെ ഏറ്റെടുക്കണമെന്നും നിർദ്ദേശമുണ്ട്. കണ്ണൂർ ജില്ലയിൽ ഗ്രാമീണസമ്പാദ്യപദ്ധതിയെന്ന പേരിൽ സി.പി. എം നിയന്ത്രണ സ്ഥാപനങ്ങളായ വായനശാലകളും ക്ലബുകളും നടത്തുന്ന ചിട്ടികളും കുറികളും ലക്ഷങ്ങൾ കൈമറിയുന്ന സാമ്പത്തിക ഇടപാടുകളായി മാറിയത് സി.പി. എമ്മിന് തലവേദനയായിരിക്കുകയാണ്. പാർട്ടിഭരിക്കുന്ന സഹകരണബാങ്കുകളുടെ പ്രവർത്തനത്തെപ്പോലും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി. എം സംസ്ഥാന നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |