തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം എന്നതിൽ നിന്നും യു.ഡി.എഫ് സർക്കാർ പിന്നോട്ട് പോയ പശ്ചാത്തലത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച സംശയകരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. അതിനാൽ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നത് കേരള ജനതയ്ക്ക് മുന്നിൽ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം രമേശ് ചെന്നിത്തലയ്ക്കും കടകംപള്ളിയ്ക്കും ഉണ്ട്. ശബരിമല സ്വർണക്കേസിന്റെ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനോ, കേസിന്റെ ഗതി മാറ്റാനോ, രാഷ്ട്രീയ ധാരണകൾ രൂപപ്പെടുത്താനോ വേണ്ടിയാണോ ഈ കൂടിക്കാഴ്ച നടന്നത് എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. ഈ സംശയങ്ങൾ ദൂരീകരിക്കാൻ ഇരുവരും കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഇടതും വലതും തമ്മിലുള്ള രഹസ്യ രാഷ്ട്രീയ ധാരണയുടെ മറ്റൊരു ഉദാഹരണമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. ശബരിമല വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദവും സ്വാധീനവും ഉണ്ടാകരുത്. ശബരിമല സ്വർണക്കേസിന്റെ അന്വേഷണം പൂർണമായും സ്വതന്ത്രമായും സുതാര്യമായും മുന്നോട്ടുപോകുമെന്ന് സർക്കാർ ഉറപ്പുനൽകണം. ഇപ്പോഴും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവാത്തതും ഇപ്പോഴത്തെ കൂടിക്കാഴ്ചയും ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |