തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ നിയമമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ ഉചിതമായ തീരുമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. ഓർഡിൻസുകൾ അസാധുവായ സ്ഥിതിക്ക് സർക്കാരിനു മുന്നിൽ രണ്ടു വഴിയാണുള്ളത്. ഓർഡിനസുകൾ പുതുക്കാൻ വീണ്ടും ഗവർണറെ സമീപിക്കാമെന്നതാണ്
അതിലൊന്ന്.എങ്കിൽ ,ഗവർണർ ആവശ്യപ്പെടുന്നത് പോലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഓർഡിനൻസുകൾ പുതുക്കേണ്ട സാഹചര്യം ഗവർണറെ നേരിട്ട് ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കിൽ നിയമസഭ വിളിച്ചു ചേർത്ത് ബില്ലുകൾ നിയമമാക്കണം.ഒക്ടോബറിലാണ് ഇനി നിയമസഭ ചേരേണ്ടത്. അടിയന്തര സാഹചര്യത്തിൽ നേരത്തെ വിളിച്ചുകൂട്ടാം.
നിയമസഭയിൽ 11 ബില്ലും അവതരിപ്പിക്കും മുമ്പ് ഘടക കക്ഷികളുമായി അഭിപ്രായ ഐക്യമുണ്ടാക്കേണ്ടി വരും. ഉന്നത തലത്തിലെ അഴിമതിക്ക് തടയിടാനുള്ള ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതിയോട് നേരത്തെ സി.പി.ഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നൽകലും നിയമഭേദഗതിയോട് റവന്യു വകുപ്പിനാണ് എതിർപ്പ്. ഏറ്റവും കുടുതൽ തവണ (7) ഗവർണറുടെ മുന്നിൽ പുതുക്കനായി എത്തിയതും ഈ ഓർഡിനൻസാണ്.
വൈസ് ചാൻസലർ നിയമനാധികാരവുമായി ബന്ധപ്പെട്ട ഗവർണർ -സർക്കാർ പോരിനിടെയാണ്, സർവകലാശാലകളിൽ ചാൻസലറുടെ അധികാരം ഇല്ലാതാക്കണമെന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നത്. . നിലവിൽ ചാൻസലറായ ഗവർണറാണ് സർവകലാശാലകളുടെ തലവൻ. ആ അധികാരം വിസിറ്റർ പദവിയിലൂടെ മുഖ്യമന്ത്രിയിലേക്കെത്തിക്കാനുള്ള ശുപാർശ പുതിയ പോർ മുഖം തുറന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |