
കണ്ണൂർ:സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കാനുള്ള ഉത്തരവും യു.ഡി.എഫ് സർക്കാറിന്റെ ആർ.എസ്.എസ് വിധേയത്വമാണ് വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പൊതു ചടങ്ങുകളിൽ വന്ദേമാതരത്തിൽ നെഹ്‌റുവും മറ്റും ഒഴിവാക്കിയ ഭാഗം ഉൾപ്പെടെ ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ദേശീയ ഗാനമായി വന്ദേമാതരത്തെ പ്രതിഷ്‌ഠിക്കാൻ ആർ.എസ്.എസ് അജണ്ടയ്‌ക്ക് മുഖ്യമന്ത്രി കുട പിടിക്കുകയാണ്.ഇത് നടപ്പാക്കണമെന്ന സർക്കുലർ ആദ്യം നടപ്പാക്കാൻ നിർദേശം നൽകിയത് മുസ്ലീംലീഗ് ഭരിക്കുന്ന തദ്ദേശ വകുപ്പാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന വ്യക്തി വി.ഡി.സവർക്കാറാണെന്ന ചോദ്യം വന്നതും ഇതിന്റെ തുടർച്ചയാണ്.
സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ പ്രവർത്തനം ദുരന്തമായി മാറി. അപകട സമയങ്ങളിൽ ഉണർന്നു പ്രവർത്തിക്കേണ്ട വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിച്ചില്ല. രക്ഷാപ്രവർത്തകരുൾപ്പെടെ എല്ലാവരെയും ചേർത്തു പിടിച്ചാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോയത്. രാജേഷിന് സ്വന്തം ജീവൻ നഷ്ടമായത് മറ്റൊരാളെ രക്ഷിക്കുന്നതിനിടയിലാണ്. എന്നാൽ സ്വയം തയ്യാറായി വരുന്ന രക്ഷാപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഉത്തരവാദിത്തം അവരവർക്കു തന്നെയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. സർക്കാർ ഉത്തരവാദിത്തം ഏൽക്കില്ലന്ന് വന്നാൽ ആരാണ് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറാവുകയെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |