രാജ്‌കോട്ട്: സോഷ്യൽ മീഡിയവഴി സ്‌ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവാവ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സ്‌ത്രീയെന്ന് വിശ്വസിച്ച് ഇയാളെ വിവാഹം കഴിച്ച പിയൂഷ് കുമാറാണ് കൊലപാതകം നടത്തിയത്. മൂന്ന് വർഷത്തോളം പെൺവേഷം കെട്ടി പിയൂഷിനെ പറ്റിച്ച ചന്ദൻ കുമാറാണ് കൊല്ലപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പിയൂഷ് കൊലപാതകം നടത്തിയത്.
സോഷ്യൽ മീഡിയയിലൂടെ നിഷ കുമാർ, പൂനം എന്നീ പേരുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച ചന്ദൻ കുമാർ പതിയെ പിയൂഷിനെ വലയിലാക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ബന്ധം വിവാഹത്തിലെത്തുകയും ചെയ്‌തു. സിന്ദൂരമണിയിച്ച് പിയൂഷ്, ചന്ദനെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മതപരമായ വ്രതങ്ങൾ അനുഷ്‌ഠിക്കാനുണ്ടെന്ന് പറഞ്ഞ് ചന്ദൻ ശാരീകബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി.
എന്നാൽ, ചന്ദൻ ഷേവ് ചെയ്യുന്നത് കണ്ടതോടെയാണ് പിയൂഷിന് ചതി മനസിലായത്. ഇതോടെ വഴക്കിട്ട് മാറിത്താമസിക്കാൻ തുടങ്ങിയ പിയൂഷിനെ ചന്ദൻ നിരന്തരം ശൈല്യം ചെയ്യാൻ തുടങ്ങി. ഇതേതുടർന്ന് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ചശേഷം വലിയ കല്ലുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയെന്ന് പിയൂഷ് പറയുന്നു. മൃതദേഹം കല്ലുകൾക്കിടയിൽ ഒളിപ്പിച്ച ശേഷം പിയൂഷ് ജോലിചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു.
ജൂൺ 25ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിന്റെ പിടിയിലായ പിയൂഷ് കുറ്റംസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |