
പത്തനംതിട്ട : സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന് ഒൻപതാം ക്ലാസുകാരി പൊലീസിൽ മൊഴി നൽകിയെങ്കിലും വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞില്ല. പെൺകുട്ടി പൊലീസിന് നൽകിയ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ മാറ്റിപ്പറയുകയും ചെയ്തു. കസ്റ്റഡിയിൽ എടുത്ത പ്രായപൂർത്തിയാകാത്ത നാലുപേരടക്കം ആറുപേരെ പൊലീസ് വിട്ടയച്ചു. ഇവർ നിരീക്ഷണത്തിലാണ്.
പെൺകുട്ടിയുടെ സഹോദരിയാണ് ചൈൽഡ് ലൈൻ അധികൃതരെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസലിംഗിൽ ഒരു മാസം മുൻപ് സ്കൂളിലെ ബാത്ത്റൂമിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലുംവച്ച് പീഡനം നടന്നെന്ന് പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. തുടർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്തപ്പോൾ കൂടൽ പൊലീസ് രണ്ടുസംഭവങ്ങളിലായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി പേരു പറഞ്ഞ ആറു പേരെ കസ്റ്റഡിയിൽ എടുത്തു. അവരിൽ നാല് പേർ പെൺകുട്ടിയുടെ സഹപാഠികളും രണ്ടു പേർ അവരുടെ സുഹൃത്തുക്കളുമാണ്. ഇവരെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പീഡനം നടന്നതായി പറയുന്ന സമയങ്ങളിൽ അതത് സ്ഥലങ്ങളിൽ പോയിട്ടില്ലെന്ന് വ്യക്തമായി. പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |