
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ എ.സി മൊയ്‌തീൻ ഇന്ന് ഹാജരാകില്ല. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മൊയ്തീനെ ഇ.ഡി അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമാകവെയാണ് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇമെയിലിലൂടെയാണ് എ.സി മൊയ്‌തീൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. മൊയ്തീൻ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.
തട്ടിപ്പിൽ മൊയ്തീനെ ബന്ധിപ്പിക്കുന്ന വിവരങ്ങളും മൊഴികളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി മൊയ്‌തീനു ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകളും ലഭിച്ചെന്നാണ് സൂചന. സതീഷ്‌കുമാറിന്റെ സാമ്പത്തികയിടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച എ.കെ. ജിജോർ ഇ.ഡിക്ക് നൽകിയ മൊഴികളും ബാങ്ക് വായ്പകൾ അനുവദിച്ചതിൽ മൊയ്തീന്റെ ബന്ധം ആരോപിക്കുന്നതാണ്. മൊയ്തീന്റെ ബിനാമിയായി സതീഷ്‌കുമാർ പ്രവർത്തിച്ചെന്ന ആരോപണവും ഇ.ഡി പരിശോധിച്ചു. കഴിഞ്ഞ 11ന് ഒമ്പത് മണിക്കൂറോളം മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ മുഴുവനും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ഇന്ന് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
അതേസമയം, മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്ക് ഉൾപ്പെടെ ഒമ്പത് ഇടത്ത് ഇന്നലെ റെയ്ഡ് നടത്തി. കരുവന്നൂർ ബാങ്കിൽ മാത്രം 500 കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടന്നതിന്റെ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെയും ഇ.ഡി വിളിപ്പിച്ചേക്കും. സി.പി.എം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലും ഇന്നലെ റെയ്ഡ് നടന്നു. പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വെളപ്പായ സതീശൻ, പി.പി. കിരൺ എന്നിവരുടെ ഇടപാടുകളുടെ വിവരമാണ് റെയ്ഡിൽ ഇ.ഡി ശേഖരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |