
കാസര്‍കോട്: കയ്യില്‍കിട്ടിയ വിവാഹക്കത്തില്‍ നിന്ന് ലഭിച്ച മേല്‍വിലാസം പിന്തുടര്‍ന്ന് എത്തി കത്തി കാണിച്ച് മോഷണം. സംഭവത്തില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതി ബക്‌സു അലി പൊലീസ് പിടിയിലായി. കാസര്‍കോട് ചീമേനിയില്‍ ഏപ്രില്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം. പട്ടോളി തൊടുവളത്തെ നാരായണിയുടെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണക്കമ്മലാണ് കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. നാരായണിയുടെ പേരക്കുട്ടിയുടെ വിവാഹത്തിനായി കുടുംബാംഗങ്ങളെല്ലാം പോയ സമയത്തായിരുന്നു കവര്‍ച്ച.
വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ പോയപ്പോള്‍ വീടിനകത്ത് കയറിയ പ്രതി മേശയിലുണ്ടായിരുന്ന 3,000 രൂപ കൈക്കലാക്കി. തുടര്‍ന്ന് പ്രതി കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണക്കമ്മല്‍ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. നേരത്തെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാരായണി കഴുത്തില്‍ അണിഞ്ഞിരുന്ന മാല ഊരി മാറ്റിയിരുന്നു. പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ട്രെയിനിയായ ജ്യേഷ്ഠന്റെ മകനെ കാണുന്നതിനാണ് ബക്‌സു അലി കേരളത്തിലെത്തിയത്.
ആദ്യമായി കേരളത്തിലെത്തിയ പ്രതി ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ ബൈക്ക് 2,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് സി.ആര്‍.പി.എഫ് ക്യാമ്പില്‍ എത്തി ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു. വഴിമദ്ധ്യേ ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുന്നത് കണ്ട് അവിടെയെത്തി ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിച്ച് അതില്‍ നിന്ന് വിവാഹകത്തിലെ മേല്‍വിലാസം ലഭിക്കുകയുമായിരുന്നു. നാരായണിയുടെ കമ്മല്‍ മോഷ്ടിച്ചതിന് ശേഷം പ്രതി ഗുജറാത്തിലേക്ക് മടങ്ങുകയും ചെയ്തു. ഒടുവില്‍ 500ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഗുജറാത്തിലെ പ്രതിയുടെ അടുത്തേക്ക് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |