
കാട്ടാക്കട: ഏലിയാവൂർ പാലത്തിന് സമീപത്തെ ജനവാസ മേഖലയിൽ ആര്യനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ ചാരായവേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗിരീഷ് ഭവൻ എന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജിത്തു എന്നയാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് സംഘം എത്തിയപ്പോൾ പ്രതി വീടിനുള്ളിൽ നിന്ന് വാതിൽ പൂട്ടി കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ വീട് ഉപരോധിച്ച് അകത്തുകയറിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ 14 ലിറ്റർ വാറ്റ് ചാരായവും വീപ്പകളിൽ സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോടയും കണ്ടെത്തി. അടുപ്പിൽ വെച്ചിരുന്ന ഏകദേശം 30 ലിറ്റർ തിളച്ച കോട, പാചകവാതക സ്റ്റൗ, വലിയ അലുമിനിയം പാത്രങ്ങൾ ഉൾപ്പെടെയുള്ള ചാരായ നിർമ്മാണ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിജുലാൽ, അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ലിജി എസ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിശാന്ത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |