
ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതിയായ മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിനെ (45) കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മോഷണ മുതൽ പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മിന്നൽ ഫൈസലിന്റെ മൃതദേഹം ജൂലായ് 1ന് ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ടെന്നും ജൂൺ 20നാണ് ഫൈസൽ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
തെളിവുകളില്ലാതിരുന്ന സംഭവത്തിൽ റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ മാരുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് ലഭിച്ച വിവരത്തിന്റെയും സിസി.ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കി.
സിസി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങലിലെ ബാറിലേക്ക് മറ്റൊരു യുവാവുമായി പോകുന്ന പ്രതിയുടെ ദൃശ്യം കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ മത്സ്യബന്ധത്തിന് പോയപ്പോഴുള്ള പരിചയമാണെന്ന് യുവാവ് മൊഴിനൽകി. തുടർന്ന് ബോട്ട് ഉടമയിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കല്ലമ്പലം, ചിറയിൻകീഴ്, ചെന്നൈ തുടങ്ങിയ പൊലീസ് സ്റ്റേഷനുകലിൽ ആൻസിലിനെതിരെ നിരവധി കേസുകളുണ്ട്.
സി.ഐമാരായ കെ.കെ പ്രശോഭൻ,അനുരാജ്,ലൈസാദ് മുഹമ്മദ്,സുനു മോൻ,എസ്.ഐമാരായ അൻസാർ,ഷജീർ, രഞ്ജിത്ത്,എ.എസ്.ഐ മാരായ മനോജ്,ബൈജു,പ്രദീപ്,ശരത്,പൊലീസ് ഓഫീസർമാരായ വിജേഷ്, വിഷ്ണു,വിനു,ധന്യ,മുജീബ്, ജിഷ്ണു,സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ചിത്രം അൻസിലിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |