
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കർ തെളിവുകൾ നശിപ്പിക്കാൻ തന്റെ ഫോൺ റീസെറ്റ് ചെയ്‌തതായി കണ്ടെത്തി. ജില്ലാ ഫോറൻസിക് ലാബിലെ പരിശോധനയിലാണ് കണ്ടെത്തൽ. ചോദ്യംചെയ്യലിൽ ജിതിൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്‌തു. വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ഉടൻതന്നെ ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ഇതിനായി എസ്ഐടി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ ജിതിൻ അറസ്റ്റിലാവുന്നത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് തിരുവള്ളൂർ സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യമിട്ടത് ജിതിൻ ഭാസ്‌കറാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. വടകര ബ്ലോക്ക് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെയും വടകര മണ്ഡലം സിപിഎമ്മിന്റെയും നേതാക്കളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് കേസിൽ ആദ്യം പൊലീസ് പ്രതിചേർത്തത്. പിന്നീട് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്‌ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്‌തതെന്ന് കണ്ടെത്തി. ശേഷം അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. പിന്നാലെ, യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |