
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന് വ്യാജരേഖകൾ ചമച്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് ആഡംബര വാഹനങ്ങൾ കൂടി കസ്‌റ്റംസ് പിടിച്ചെടുത്തു. 'ഓപ്പറേഷൻ നുംഖോർ" അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സിനിമാതാരങ്ങൾ ഉൾപ്പെടെ കള്ളക്കടത്ത് വാഹനങ്ങൾ വാങ്ങിയിരുന്നു.
കോടികൾ വിലമതിക്കുന്ന ടൊയോട്ട, ലാൻഡ് ക്രൂയിസർ വാഹനങ്ങളാണ് ബംഗളൂരുവിൽ നിന്ന് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യാൻ ഉപയോഗിച്ച വ്യാജരേഖകളും കണ്ടെടുത്തു. വാഹനങ്ങളുടെ ഉറവിടം കണ്ടെത്താതിരിക്കാൻ ആസൂത്രിതമായി നടത്തിയ നടപടികളുടെ വിവരങ്ങളും ലഭിച്ചതായി കസ്‌റ്റംസ് അധികൃതർ അറിയിച്ചു. വ്യാജരേഖകൾ, തെറ്റായ സത്യവാങ്മൂലം തുടങ്ങിയവ ഉപയോഗിച്ചതിന്റെ വിവരങ്ങളും ലഭിച്ചു.
വിദേശ ആഡംബര വാഹനങ്ങളുടെ കള്ളക്കടത്ത് സംബന്ധിച്ചാണ് അന്വേഷണം. താരങ്ങളായ ദുൽഖർ സൽമാൻ, അമിത് ചക്കാലയ്‌ക്കൽ തുടങ്ങിയവരെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. 200 ലേറെ വാഹനങ്ങൾ കേരളത്തിലെത്തിച്ച് വിറ്റഴിച്ചതായി കണ്ടെത്തിയി. 38 വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു.
ഭൂട്ടാൻ - പശ്ചിമബംഗാൾ അതിർത്തിയിലെ ഫുന്റഷോലിംഗ് വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് അസാമിലും ഹിമാചൽപ്രദേശിലും രജിസ്റ്റർ ചെയ്തശേഷം കേരളത്തിൽ എത്തിച്ച് വിൽക്കും. കടത്തുമായി ബന്ധമുള്ള അസാം, കോയമ്പത്തൂർ സംഘങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |