SignIn
Kerala Kaumudi Online
Sunday, 07 June 2026 5.42 PM IST

'കുറേ കരഞ്ഞു പക്ഷേ, കയ്യിൽ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു'; ബിരിയാണി സിനിമയിലെ അനുഭവത്തെക്കുറിച്ച് കനി

READ ENGLISH VERSION

kani

അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഏറെ പ്രശംസകൾ നേടിയ നടിയാണ് കനി കുസൃതി. പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ, ചിത്രത്തിലെ രാഷ്‌ട്രീയത്തിന് നേരെയും കനിക്കെതിരെയും വ്യാപക വിമർശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയിൽ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യിൽ പണമില്ലാത്തതിനാലാണ് തനിക്ക് ആ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നത് എന്നാണ് കനി പറഞ്ഞത്.

കനിയുടെ വാക്കുകളിലേക്ക്:

കയ്യിൽ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. എന്നിട്ടും സംവിധായകനായ സജിനോട് ഞാൻ പറഞ്ഞു, എനിക്ക് പല വിയോജിപ്പുകളും ഉണ്ട്, ചിത്രത്തിൽ രാഷ്‌ട്രീയപരമായും ഏസ്‌തറ്റിക്കലി ഒക്കെയും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. വേറെ നടിമാരെ നോക്കൂ, ആരെയും കിട്ടിയില്ലെങ്കിൽ മാത്രം ചെയ്യാം എന്നും സജിനെ അറിയിച്ചു.

നഗ്ന രംഗങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആരും ചെയ്‌തില്ല. ഒടുവിൽ സജിൻ വീണ്ടും എന്റെയടുത്ത് വന്നു. അന്ന് 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വർക്ക് ചെയ്‌തപ്പോൾ കിട്ടിയത്. അതെനിക്ക് വലിയ പൈസയാണ്. എന്റെ അക്കൗണ്ടിൽ അന്ന് മൂവായിരം രൂപയോ മറ്റോ ഉള്ളു. 70,000 കിട്ടിയാൽ അത്രയും നല്ലത് എന്നാണ് ഞാൻ വിചാരിച്ചത്. ഇഷ്‌ടമല്ലാതെ ചെയ്‌തതുകൊണ്ട് കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു.

അതേസമയം, കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും അഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈ‌റ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്. കനിയോടൊപ്പം ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറുണും വേദിയിലുണ്ടായിരുന്നു. പായൽ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ഓൾ വി ഇമാജിൻ ആസ് ലൈ‌റ്റ്' മുപ്പത് വർഷത്തിന് ശേഷം കാൻ മത്സരവിഭാഗത്തിൽ എത്തുന്ന ഇന്ത്യൻ ചിത്രമാണ്. ചിത്രത്തിന്റെ പ്രദർശനം പൂർത്തിയായ ശേഷം എട്ടുമിനിട്ടോളം കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. മുറിച്ച തണ്ണിമത്തൻ കഷ്‌ണത്തിന്റെ ആകൃതിയിലുള്ള ബാഗ് ആണ് കനി കൈയിൽ കരുതിയത്. പാലസ്‌തീൻ കൊടിയുടെ നിറങ്ങളായ പച്ച, ചുവപ്പ് എന്നീ നിറങ്ങളടങ്ങിയ തണ്ണിമത്തനുകൾ പാലസ്‌തീനോടുള്ള ഐക്യദാർഢ്യത്തിന്റെ ആഗോള ബിംബങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANI, KANI KUSRUTHI, BIRIYANI MOVIE, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY