
മലപ്പുറം: കാലവർഷക്കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി എ.പി.അനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീടുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്ക് നഷ്ടം സംഭവിച്ചവർക്കും സഹായം ഉറപ്പാക്കും. കാലാവസ്ഥാ പ്രവചനമനുസരിച്ച് മൂന്ന്, നാല് തിയതികളിൽ മഴ കുറയാനും അഞ്ചിന് ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്. റാന്നിയിലടക്കം മാലിന്യനീക്കത്തിന് നടപടികളെടുക്കും. സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധ സംഘടനകളെയും ചേർത്ത് മാലിന്യം നീക്കും. വെള്ളം കുറയുമ്പോൾ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ആറന്മുളയിലെ ദുരിതാശ്വാസക്യാമ്പിൽ പ്രഭാതഭക്ഷണം എത്താൻ താമസിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നേരത്തെ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട ജലനിരപ്പ് ഉയർന്നിട്ടില്ല. ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ക്യാമ്പുകൾ സജ്ജമാക്കുകയും നിരവധിപേരെ മാറ്റുകയും ചെയ്തു. ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാണിക്കുന്നവരെ ഫോഴ്സുപയോഗിച്ച് മാറ്റും. ഇതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. തകർന്ന റോഡുകൾ പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കി. മഴ കനത്താൽ കുട്ടികൾ വീട്ടിൽത്തന്നെ ഇരിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച ശക്തമായ കടലാക്രണം ഉണ്ടായി. പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച 350 മില്ലീമീറ്ററിലധികം അതിശക്തമായ മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയിൽ 74 സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലും ഒരു സ്ഥലത്ത് ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പൂർണ്ണമായും പരിഹരിക്കും- മന്ത്രി പറഞ്ഞു.
ശുചീകരണത്തിൽ
പങ്കാളികളാവണം
തിരുവനന്തപുരം: മഴക്കെടുതിയോടനുബന്ധിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കാളികളാവണമെന്നും, സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മഴക്കെടുതിയെക്കുറിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയ വിനിമയം തുടരുന്നുണ്ട് . കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും.മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഏതാവശ്യത്തിനും സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |