
തിരുവനന്തപുരം: വി.ശിവൻകുട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമ്പോൾ ആരും നെറ്രിചുളിക്കില്ല .കാരണം തലസ്ഥാനത്തിന്റെ രാജവീഥികളിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിനായി ഉജ്ജ്വലസമരം നയിച്ച് തുടങ്ങിയതാണ് ശിവൻകുട്ടിയുടെ പൊതു പ്രവർത്തനം. അണയാത്ത ആവേശക്കനലിന് വൈകി കിട്ടിയ അംഗീകാരം.
വിദ്യാഭ്യാസ രംഗത്ത് തിരുത്തൽ ശക്തിയായി എസ്.എഫ് ഐ നിറഞ്ഞു നിന്ന കാലത്ത് സമര മുന്നേറ്റങ്ങളുടെ അമരത്ത് നിന്ന് നയിച്ച പ്രധാനിയായിരുന്നു ശിവൻകുട്ടി. പൊലീസ് മർദ്ദനങ്ങളും ജയിൽവാസവും തൃണവത്ഗണിച്ചായിരുന്നു അന്നത്തെ യാത്ര. കേരളത്തിലങ്ങോളമിങ്ങോളം എസ്.എഫ്.ഐയുടെ ഊടും പാവും ദൃഢപ്പെടുത്താൻ ഓടി നടന്ന് പ്രവർത്തിച്ച്, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി , അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനം വരെയെത്തിയിട്ടാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.
പാർട്ടി പ്രവർത്തകരുടെ സന്തോഷത്തിലും സന്താപത്തിലും തോളോട് തോൾ ചേർന്നുനിന്ന ശിവൻകുട്ടി തലസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ , ജനകീയ പഞ്ചായത്ത് പ്രസിഡന്റ് എങ്ങനെയാവണമെന്ന് തെളിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ പദവിയിലിരുന്ന് ശിവൻകുട്ടി നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ , കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശംസ നേടി.
2006-ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് നിയമസഭയിലെത്തി. 2011-ൽ നേമത്ത് നിന്നും ഒ.രാജഗോപാലിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭ കണ്ടെങ്കിലും 2016-ൽ പിഴച്ചു. എന്നാൽ 2021-ൽ നേമത്തു നിന്ന് ജയിച്ച് മന്ത്രിയായി. ഏറെ പേരുദോഷം കേൾക്കാൻ സാദ്ധ്യതയുള്ള വിദ്യാഭ്യാസ വകുപ്പ് സമർത്ഥമായി കൈകാര്യം ചെയ്തു. നേതൃത്വത്തിനുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രം.
തളിപ്പറമ്പിലെ തിരുത്തലായി സുകന്യ
കെ.സുജിത്ത്
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംഭവിച്ച പാളിച്ചയിൽ സി.പി.എം വരുത്തിയ തിരുത്തലാണ് എൻ. സുകന്യയുടെ സംസ്ഥാന സമിതി പ്രവേശനമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുകന്യ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥി പരിഗണനയിൽ മുന്നിലുണ്ടായിരുന്നു. എന്നാൽ, സുകന്യയെ തഴഞ്ഞ് പി.കെ. ശ്യാമളയെ മത്സരിപ്പിച്ചു.
ഇതാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായതെന്ന വിമർശനം ശക്തമായിരുന്നു. പാർട്ടിയിൽ സീനിയറായ സുകന്യയെ ഒഴിവാക്കി എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് വിവാദമായിരുന്നു. സി.പി.എം വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തീപ്പൊരി
എസ്.എഫ്.ഐയുടെ ശ്രദ്ധേയ വനിതാനേതാക്കളിലൊരാളാണ് സുകന്യ. കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ ആദ്യ വനിത ചെയർപേഴ്സൺ. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ തീപ്പൊരിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായിരുന്ന ജയിംസ് മാത്യുവാണ് ഭർത്താവ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് പരിചയപ്പെട്ട ഇരുവരും 1991ലാണ് വിവാഹിതരായത്. 1998ൽ പാപ്പിനിശ്ശേരിയിലെ സ്കൂളിൽ അദ്ധ്യാപികയായി. 21 വർഷത്തെ സേവനത്തിനു ശേഷം 2019ൽ സ്വയം വിരമിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു. മഹിളാ അസോസിയേഷന്റെ ദേശീയ നേതാവായി ഉയർന്ന സുകന്യ, 2020ൽ കണ്ണൂർ കോർപറേഷൻ കൗൺസിലറായി റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. പട്ടാമ്പി സ്വദേശി ടി.നാരായണന്റെയും തിരുവല്ല സ്വദേശി ടി.രാധാമണിയുടെയും മകളാണ്.
ഇത് വ്യക്തിഗത നേട്ടമല്ല: പി.ജയരാജൻ
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തന്റെ പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി ജയരാജൻ. താൻ പാർട്ടിയുടെ ഉത്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ബോധപൂർവം തെറ്റായ പ്രതീതി സൃഷ്ടിച്ചു. വർഗീയ നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ച പിണറായിക്കെതിരെ ബി.ജെപിയുമായി ഡീലുണ്ടെന്ന് വരെ ആരോപിച്ചു.
ലക്ഷണമൊത്ത വർഗീയ കലാപം ആർ.എസ്.എസ് ആസൂത്രണം ചെയ്തതാണ്. അതിനെ ചെറുത്തുതോൽപ്പിച്ചത് സി.പി.എമ്മാണ്. ആ പാർട്ടിക്കെതിരെയാണ് ആർ.എസ്.എസ് ഡീൽ ഉയർത്തിയത്. ഇ.ഡി കേസിനെയും ഇതേ പദ്ധതിയുടെ തുടർച്ചയായാണ് കാണുന്നത്. ആർ.എസ്.എസിനെ പിണക്കാതെ, പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കേസിന്റെ ലക്ഷ്യം. കേരളത്തിൽ, ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണെന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങി. എം.ഡി.എം.എ കേസിലെ പ്രതിയായ സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ ഫോൺ ഇതുവരെ പരിശോധിക്കാത്ത പൊലീസാണ് മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തത്. മോഡിയുടെ പാതയിലാണ് വി.ഡിയുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |