
തൃശൂർ: നിയമസഭാ സാമാജികത്വത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന തോമസ് ഉണ്ണിയാടന് സൗഹൃദക്കൂട്ടായ്മ സംസ്ഥാനമൊട്ടാകെ സ്വീകരണമൊരുക്കും. നാളെ തൃശൂർ സാഹിത്യ അക്കാഡമി ഹാളിലാണ് ആദ്യ സ്വീകരണം. തുടർന്ന്, എല്ലാ ജില്ലകളിലും സ്വീകരണമൊരുക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഉണ്ണിയാടനെ എം.എൽ.എയായി ഒതുക്കി ക്യാബിനറ്റ് പദവി നിഷേധിച്ചതിലുള്ള അമർഷമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. മുൻപ് ചീഫ് വിപ്പായ അദ്ദേഹത്തിന് ഇത്തവണ മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടായിരുന്നെന്നും, കുടുംബ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിരുന്നവർ അത് തന്നെ ചെയ്യുന്നത് നീതികേടാണെന്നും അവർ പറയുന്നു. പി.ജെ.ജോസഫിന്റെ മകൻ അപുവിനെ ഉന്നമിട്ടാണ് വിമർശനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിന് ഉണ്ണിയാടൻ വഹിച്ച പങ്ക് വലുതാണെന്ന് പാർട്ടിയിലെ അനുയായികൾ ഇന്നലെ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സുഹൃത്തുക്കൾ നൽകുന്ന സ്വീകരണമാണെന്നും, ഇതിന്റെ പേരിൽ പാർട്ടി നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും തോമസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |