
തിരൂർ : ക്ലാസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് തല്ലി കൈപ്പത്തിയുടെ എല്ലൊടിച്ച സംഭവത്തിൽ കല്ലിങ്ങൽ എം.എസ്.എം.എച്ച്.എസ്.എസിലെ ഗണിത അദ്ധ്യാപകൻ ക്ളാരി മൂച്ചിക്കൽ നന്ദനം വീട്ടിൽ ബൽരാജിനെ(54) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ക്ളാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് കല്ലിങ്ങൽ വല്ലകത്ത് സുരേഷ്ബാബുവിന്റെ മകൾ ശ്രീയയെ(10) അദ്ധ്യാപകൻ തല്ലിയത്. പനി ബാധിച്ച് മൂന്ന് ദിവസത്തോളം കുട്ടിക്ക് സ്കൂളിൽ പോവാനായിരുന്നില്ല. തിരികെ സ്‌കൂളിലെത്തിയ ദിവസം നഷ്ടപ്പെട്ട പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട് ബുക്ക് നോക്കി പകർത്തിയെഴുതവേ, പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരൽ കൊണ്ട് വലതുകൈപ്പത്തിയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ കൈകൊണ്ട് തന്നെ ബോർഡിൽ എഴുതിക്കുകയും ചെയ്തു. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും അവഗണിച്ചു. കൈക്ക് നീര് വന്ന് ഭക്ഷണം കഴിക്കാനാവാതെ കരഞ്ഞതോടെ മറ്റ് അദ്ധ്യാപകരെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. വീട്ടുകാരാണ് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രക്ഷിതാക്കൾ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകി. ബാലനീതി നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തി കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |