
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയും പാർട്ടി ദേശീയ സംഘടനയും പുന:സംഘടിപ്പിക്കാനൊരുങ്ങുമ്പോൾ സംസ്ഥാന ബി.ജെ.പി.യിലും പ്രതീക്ഷ.
നിലവിൽ സംസ്ഥാനത്ത് നിന്ന് സുരേഷ് ഗോപി മാത്രമാണ് മന്ത്രിസഭയിലുള്ളത്. മന്ത്രിയായിരുന്ന ജോർജ് കുര്യൻ രാജി വച്ചു. രാജ്യസഭാ എം.പിയായ സദാനന്ദൻ മാസ്റ്റർക്ക് സാദ്ധ്യത കല്പിക്കപ്പെടുന്നു. സംസ്ഥാന ബി.ജെ.പിയിൽ നിന്ന് ഗവർണർമാരും നിലവിലില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് എം.എൽ.എ.മാരെ നേടാനും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ കൂടുതൽ സ്ഥാപനങ്ങളിൽ ഭരണം നേടാനുമായ സാഹചര്യത്തിൽ സംസ്ഥാനത്തെ നേതാക്കൾക്ക് കൂടുതൽ അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. നിലവിൽ എ.പി.അബ്ദുള്ളക്കുട്ടിയും അനിൽ ആന്റണിയുമാണ് പാർട്ടി ഭാരവാഹിത്വത്തിലുള്ളത്. സംസ്ഥാനത്തു നിന്ന് നിലവിലുള്ളവരെ ദേശീയ സംഘടനാ പദവികളിൽ നിന്ന് പിൻവലിക്കുകയാണെങ്കിൽ പകരം മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർക്കാണ് സാദ്ധ്യത.
മിഷൻ 2029ന് തുടക്കം
പാർട്ടിയുടെ സംഘടനാ സംവിധാനവും സാമൂഹ്യ ഇടപെടലും ശക്തമാക്കാനുളള ശ്രമങ്ങൾക്ക് തുടക്കമിടാൻ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുൾപ്പെടുത്തി മിഷൻ 2029 എന്ന പദ്ധതിക്ക് തുടക്കമായി. മണ്ഡലം തലം മുതലുള്ള നേതാക്കൾക്ക് പാർട്ടി ആശയങ്ങളിൽ അവബോധം നൽകുകയും സാമൂഹ്യ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനെക്കുറിച്ച് ക്ളാസെടുക്കുകയും ചെയ്യും. ജൂലായ് 20നകം ജില്ലാതലത്തിൽ ക്യാമ്പുകളും., പഠന ക്ളാസുകളും നടത്തും. അനൂപ് ആന്റണി, കുമ്മനം രാജശേഖരൻ, കെ.സോമൻ എന്നിവർക്കാണ് ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |