
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികളുമായി കെ.പി.സി.സി സമിതി ഇന്ന് തുടങ്ങാനിരുന്ന ചർച്ച വൈകും. കാലവർഷ കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തിരക്കിലാണ്. സമിതി അംഗങ്ങളെ തീരുമാനിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രിയും യു.ഡി.എഫ് കൺവീനറും കെ.പി.സി.സി അദ്ധ്യക്ഷനുമാവും പ്രധാനമായും ചർച്ചകൾ നടത്തുക. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിൽ നിന്ന് ഈ ആഴ്ച അവസാനമേ തിരിച്ചെത്താനിടയുള്ളൂ. ഇടയ്ക്ക് ചർച്ച നടത്താൻ തീരുമാനിച്ചാൽ ഇവിടേക്ക് മടങ്ങും.
രണ്ടാഴ്ചയ്ക്കുള്ളിൽ വിഭജനം പൂർത്തിയാക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചത്. കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കും കാര്യമായ പുരോഗതിയില്ല. കടുത്ത രാഷ്ട്രീയ ചൂടിൽ എ.ഐ.സി.സി നേതൃത്വത്തിനും പുനഃസംഘടനാ വിഷയം ആലോചിക്കാൻ സാവകാശം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോൾ പാർട്ടി അനാഥാവസ്ഥയിലാകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അമർഷമുണ്ട്. പ്രസിഡന്റ് പദവി ഒഴിഞ്ഞിട്ടില്ലെങ്കിലും മന്ത്രി സണ്ണിജോസഫ് നല്ല തിരക്കിലാണ്. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ പി.സി.വിഷ്ണുനാഥും എ.പി.അനിൽ കുമാറും മന്ത്രിമാരാണ്. ഷാഫി പറമ്പിൽ എം.പി ഡൽഹിയിലെ തിരക്കുകളിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |