
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സമിതിയിൽ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ (13ന്) ബസ് ഉടമാ സംഘടനകളുടെ യോഗം ഗതാഗതമന്ത്രി വിളിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും ബസ് ഉടമകൾ ഉന്നയിക്കും. ഗ്രാമപ്രദേശങ്ങളിലേക്ക് ദിവസം ഒമ്പത് സർവീസെങ്കിലും നടത്തുന്ന ബസിന്, ദിവസം ശരാശരി ഡീസൽ നിറയ്ക്കാൻ വേണ്ട തുക 4,500 - 5,000 രൂപയാണ്. ഒരു ലിറ്റർ ഡീസലിൽ ശരാശരി ഓടുന്നത് 3.5 കിലോമീറ്ററാണ്. മുൻപ് ഒരു ദിവസം ഒൻപതിനായിരം രൂപ വരെ ലഭിച്ചിരുന്നു. ഇന്ധനവില വർദ്ധിക്കുകയും പ്രിയദർശിനി പദ്ധതി കെ.എസ്.ആർ.ടി.സി നടപ്പാക്കുകയും ചെയ്തതോടെ ലഭിക്കുന്നത് ശരാശരി 6,000 മുതൽ 7,000 വരെയാണ്. 1000- 1200 വരെയാണ് ജീവനക്കാരുടെ പ്രതിദിന ശമ്പളം. ഫിനാൻസ് അടവ്, ടാക്സ്, ഇൻഷ്വറൻസ് എന്നിവയുടെയും അറ്റകുറ്റപ്പണികളുടെയും ചെലവിനായും പണം കണ്ടെത്തണം. സർക്കാർ ദിവസ നികുതിയിൽ 130-150 രൂപ വരെ കുറച്ചെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. സ്വകാര്യബസിലും സർക്കാർ ചെലവിൽ സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുക. ഡീസൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് ഉടമകളുടെ പ്രധാന ആവശ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |