
തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. ഐ.എൻ.ടി.യു.സി തൊടുപുഴ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ കുന്നം പാറയ്ക്കൽ വീട്ടിൽ സനീഷ് ജോർജാണ് (40) പിടിയിലായത്. ഇന്നലെ രാവിലെ എട്ടരയോടെ ഏഴല്ലൂർ- ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപം നിന്ന് സുഹൃത്ത് വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് (42) കാളിയാർ പൊലീസിന്റെ പിടിയിലായത്. ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് എം.ഡി.എം.എ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് ഫ്യൂമറും കണ്ടെത്തി.
തൊടുപുഴ ഡിവൈ.എസ്.പിയുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. കേസെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. 2024 ജൂണിൽ നഗരസഭ ചെയർമാനായിരിക്കെ കുമ്പംകല്ല് ബി.ടി.എം സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നഗരസഭ എൻജിനിയർക്ക് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ചെയർമാൻ സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നു. 2020ൽ കാരൂപ്പാറ വാർഡിൽ നിന്ന് യു.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച സനീഷ് എൽ.ഡി.എഫ് പിന്തുണയോടെയാണ് ചെയർമാനായത്. എന്നാൽ കൈക്കൂലി കേസിൽ പ്രതിയായതോടെ പിന്തുണ പിൻവലിച്ചു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |