
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിലെ റെയ്ഡ്,വാർത്തയുമായോ ജേർണലിസവുമായോ ഒരു തരത്തിലും ബന്ധപ്പെട്ടതല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. റെയ്ഡിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ഗൗരവസ്വഭാവമുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ആന്റോ അഗസ്റ്റിൽ നിരവധി വഞ്ചന കേസുകളിൽ പ്രതിയാണ്. ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ.ടിയുടെ അന്വേഷണവും നടക്കുന്നുണ്ട്. കോടതിയിൽ നിന്നുള്ള വാറന്റ് പ്രകാരമായിരുന്നു റെയ്ഡ്. പ്രതിപക്ഷത്തിന്റേതൊഴികെ മറ്റെല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ടർ ടിവിയിൽ നടന്ന റെയ്ഡിനെ ന്യായീകരിച്ചു. റെയ്ഡ് രാജ് എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ കാലത്താണ് നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന
കൃത്യം: ഡി.ജി.പി
റിപ്പോർട്ടർ ടിവിയിലെ പരിശോധന ശരിയായ രീതിയിലാണ് നടത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ. റെയ്ഡിന്റെ ഭാഗമായി ഓഫീസിൽ നിന്നും രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണം സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പിടിച്ചെടുത്ത തെളിവുകൾ വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്
വ്യക്തിവൈരാഗ്യമില്ല:
മന്ത്രി എം.ലിജു
സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും നിയമലംഘനമുണ്ടായാൽ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി എം.ലിജു. നിയമാനുസൃതമായ നടപടികളാണ് എക്സൈസ് സ്വീകരിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോവും. മാദ്ധ്യമസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഒന്നും അതില്ലില്ലെന്നും മന്ത്രി പറഞ്ഞു.
തെളിവ് ലഭിച്ചിട്ടുണ്ട്:
രമേശ് ചെന്നിത്തല
റിപ്പോർട്ടർ ടി.വിയിലെ റെയ്ഡിൽ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല. നിയമപരമായ വാറണ്ടോടെയായിരുന്നു റെയ്ഡ്. പരിശോധന മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരല്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരാണ് യു.ഡി.എഫ്. അന്വേഷണരീതി തീരുമാനിക്കുന്നത് എസ്.ഐ.ടിയാണ്. പൊലീസ് നടപടികളിൽ മന്ത്രിമാർ ഇടപെടാറില്ല. സി.പി.എം മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ട. മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് വലിയ തട്ടിപ്പാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കായികമന്ത്രാലയം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |