
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി) സാങ്കേതിക സർവകലാശാലയുടെ ഭാഗമാവും. കോളേജിന് കോൺസ്റ്റിറ്റ്യുവന്റ് കോളേജ് പദവി ഉടൻ നൽകും. അതോടെ, അത്യാധുനിക സിലബസുകളുള്ള കോഴ്സുകൾ ആരംഭിക്കാനും അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരണത്തിനും വഴിയൊരുങ്ങും. സ്വന്തമായി പരീക്ഷ നടത്തുകയും ബിരുദം നൽകുകയുമാവാം. കേന്ദ്ര സർക്കാരിന്റേതടക്കം കൂടുതൽ ഗ്രാന്റുകളും ഗവേഷണ ഫണ്ടുകളും ലഭ്യമാവും. ലാബ്, ലൈബ്രറി, ഹോസ്റ്റലുകൾ അടക്കം ഉന്നത നിലവാരത്തിലാവും.
2030ഓടെ എല്ലാ കോളേജുകളും ബിരുദം നൽകുന്ന സംവിധാനമാവണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഈ ലക്ഷ്യത്തിലേക്കുള്ള ചുവടു വയ്പ്പാണ് കോൺസ്റ്രിറ്റ്യുവന്റ് കോളേജ്. മറ്റ് കോളേജുകളിൽ നിന്ന് വ്യത്യസ്തമായ കോഴ്സുകൾ സി.ഇ.ടിയിൽ തുടങ്ങാനാവും. സാങ്കേതിക സർവകലാശാലയുടെ അനുമതിയോടെ സിലബസ് അദ്ധ്യാപകർക്ക് നിശ്ചയിക്കാം. വിദ്യാർത്ഥികളുടെ ആവശ്യാനുസരണം കോഴ്സുകളിൽ വ്യത്യാസം വരുത്താം. വ്യവസായശാലകളുമായുള്ള സഹകരണം ഉറപ്പാക്കാം. അതോടെ പ്ലേസ്മെന്റും കൂടും.
.1939ൽ തിരുവിതാംകൂർ സർവകലാശാലയുടെ കോൺസ്റ്റിറ്റ്യുവന്റ് കോളേജായാണ് സി.ഇ.ടി ആരംഭിച്ചത്. പിന്നീട് ഗവ. അഫിലിയേറ്റഡ് കോളേജായി. സ്വയംഭരണ പദവിക്കായി ആദ്യം തിരഞ്ഞെടുത്തത് സി.ഇ.ടിയെയായിരുന്നെങ്കിലും എതിർപ്പു കാരണം ലഭിച്ചില്ല.
നിയന്ത്രണം
സർവകലാശാലയ്ക്ക്
□സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണ സംവിധാനത്തിലുമായി സി.ഇ.ടി മാറും. അദ്ധ്യാപക നിയമനം, ഫണ്ട് കൈകാര്യം, അക്കാഡമിക് കാര്യങ്ങൾ എന്നിവ സർവകലാശാലയുടെ ചുമതലയാവും.
□സർവകലാശാലയുടെ നേരിട്ടുള്ള ഫണ്ടിംഗും ഭരണപരമായ പിന്തുണയും സി.ഇ.ടിക്ക് ലഭിക്കും. കോളേജിനെ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാവും. കൂടുതൽ സൗകര്യങ്ങൾ ക്യാമ്പസിലെത്തും.
□നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോളേജ്. അദ്ധ്യാപകർക്കും ജീവനക്കാർക്കും സർവകലാശാലാ സംവിധാനത്തിലെത്താൻ ഓപ്ഷൻ നൽകാം.
''. സ്വന്തമായി കോഴ്സ് നടത്താനും ബിരുദം നൽകാനുമാവുന്നതോടെ സി.ഇ.ടിയുടെ നിലവാരം കൂടും.''
-പ്രൊഫ.സിസാ തോമസ്,
വി.സി, സാങ്കേതിക യൂണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |