കൽപ്പറ്റ: വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പുറമെ ഷാഫി പറമ്പിൽ എംപിക്കും, ഡീൻ കുര്യാക്കോസ് എംപിക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ കോൾ എത്തിയതായി വിവരം. കോൺഗ്രസ് നേതാക്കളോട് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്‌കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് വിദ്യ ബാലകൃഷ്ണനെ ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം വിളിച്ചത്. വാട‌്സ്ആപ്പിലാണ് വിളിയെത്തിയത്. പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിൽ നിന്ന് രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ജൂലായ് ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ എംപിയിൽ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ച രാജ്കുമാർ വിദ്യയോട് പറഞ്ഞത്.
സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ 11ന് പരാതി നൽകിയത്. അതിനിടെ രാജ്കുമാർ പറഞ്ഞ എംപിയുമായി വിദ്യ സംസാരിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചതെന്നും മറ്റ് രണ്ട് എംഎൽഎമാരുടെ നമ്പർ കൂടി നൽകിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. പലരോടും പല തുകയായിരുന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടതെന്നാണ് വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് വിദ്യ പറഞ്ഞു.
A cyber fraud group reportedly offered minister positions for three crore rupees to MLA Vidya Balakrishnan and MPs Shafi Parambil and Dean Kuriakose. Posing as D.S. Rajkumar from Priyanka Gandhi's office, the callers contacted them via WhatsApp. Wayanad Cyber Police registered a case based on a complaint filed by D.S. Rajkumar, Priyanka Gandhi's private secretary, regarding the attempted deception.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |