
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി 20ന്. തിങ്കളാഴ്ച ചെന്താമരയെ നേരിട്ട് ഹാജരാക്കാൻ പാലക്കാട് അഡിഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചു. ചെന്താമരയുടെ കൗൺസലിംഗ് അടക്കമുള്ള വിവരങ്ങൾ അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി എഴുതിച്ചേർത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി റിപ്പോർട്ടിനെ പ്രോസിക്യൂഷൻ എതിർത്തു. കമ്മിഷൻ അംഗങ്ങളുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ലെന്നും ചൂണ്ടിക്കാട്ടി. പ്രതിക്ക് കൃത്യമായ ചികിത്സ നൽകാത്തത് കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം ഇരയായ സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാദവും അംഗീകരിക്കാനാകില്ല. കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത ചെന്താമരയുടെ ഏക ദുഃഖം സ്വന്തം ഭാര്യയും മകളും തന്നെ വിട്ടുപോയത് മാത്രമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാൽ പരമാവധി ശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |