
തിരുവനന്തപുരം: കാലവർഷക്കെടുതിയും കടലാക്രമണവുമുൾപ്പെടെ അതിരൂക്ഷമായ സാഹചര്യം മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി വി.ഡി.സതീശൻ നിറവേറ്റണമെന്ന് സി.പി.എം. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങൾ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലുമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിലേറെ കുടുംബങ്ങൾ ദുരിതത്തിലാണ്. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ഓഫീസിൽ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസംഗ സമീപനമാണ് സ്വീകരിച്ചത്. മന്ത്രിമാരെ മാത്രം ചുമതലയേൽപ്പിച്ച് മാറി നിൽക്കേണ്ടയാളല്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. സർക്കാർ വാടകയ്‌ക്കെടുത്ത ഹെലിക്കോപ്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നതും ജനം ദുരിതമനുഭവിക്കുമ്പോൾ വിരുന്ന് നടക്കുന്നുവെന്നതും കടുത്ത വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാനാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ 13 മണിക്കൂർ വൈകിയാണ് കോസ്റ്റൽ പൊലീസെത്തിയത്. വലിയ പ്രതിഷേധത്തിലേക്ക് ഈ ഘട്ടത്തിൽ സംസ്ഥാനത്തെ എത്തിക്കരുതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |