
അംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: വിശാല സംസ്ഥാന സമിതി യോഗത്തിലെ വിവരം പുറത്തറിയുന്നത് തടയാൻ സി.പി.എം നടപടി തുടങ്ങി. യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. ചർച്ചകൾ വിഭാഗീയതയായി ചിത്രീകരിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി.
അവർക്ക് അപേക്ഷാ ഫോമിന്റെ മാതൃക നൽകിയിരുന്നു. എല്ലാവരും ഒപ്പിട്ട് നൽകി. ഫോൺ കോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. ഈ നടപടിയിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും വിവരം അറിയിക്കും. ഫോൺരേഖകൾ സ്വകാര്യതയുടെ ഭാഗമാണെന്നാണ് ഇവരുടെ നിലപാട്. മറ്റുജില്ലകളിലും വാർത്താ ചോർച്ച ഉണ്ടാകാതിരിക്കാൻ ശക്തമായ മുൻകരുതലാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. ചർച്ചകൾ പുറത്തുപോയാൽ സംഘടനാ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികൾ എന്നിവരുൾപ്പെടെ 307ഓളം പേരാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |