
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചു ചേർത്ത ബോർഡ് ഒഫ് ഗവർണേഴ്സ് യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഗവർണർ തടഞ്ഞു. യോഗ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലോക്ഭവനിൽ ഹാജരാക്കാൻ വിസി ഡോ.സജി ഗോപിനാഥിനോട് ഗവർണർ ആർ.വി ആർലേക്കർ നിർദ്ദേശിച്ചു. ഡിജിറ്റൽ സർവകലാശാല ആക്ടിലെ സെക്ഷൻ 18(1)(i) വകുപ്പ് പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന 'വിവരസാങ്കേതിക മേഖലയിലെ അന്താരാഷ്ട്ര പ്രശസ്തനായ വിദഗ്ദ്ധനാണ് ബോർഡ് ചെയർമാൻ. സെക്ഷൻ 19(1)(ii) പ്രകാരം ഇവരുടെ കാലാവധി നാമനിർദ്ദേശം ചെയ്യപ്പെടുന്ന തീയതി മുതൽ മൂന്ന് വർഷമായിരിക്കും. 2021 നവംബറിൽ ചുമതലയേറ്റ കർണാടക സ്വദേശി പ്രൊഫ. വിജയ് ചന്ദ്രുവിന്റെ ഔദ്യോഗിക കാലാവധി 2024ൽ അവസാനിച്ചു. സർക്കാർ കാലാവധി നീട്ടി നൽകിയിട്ടില്ല. എന്നാൽ ചെയർമാന് സർവകലാശാല നിയമത്തിൽ കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന നിലപാടാണ് വിസിയുടേത്. മേയ് 29 നാണ് അദ്ദഹം ബോർഡ് യോഗം വിളിച്ചു ചേർത്തത്. സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ യോഗത്തിൽ സാധൂകരിച്ചതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |