SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.18 AM IST

കള്ളപ്പണക്കേസിലും കുരുക്ക് മുറുക്കും

1

കൊച്ചി: അഴിമതിക്കേസിൽ സംസ്ഥാന ഏജൻസി രജിസ്‌റ്റർ ചെയ്യുന്ന എഫ്.ഐ.ആറിനെ പിന്തുടർന്ന്, കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമുള്ള കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരെ ഉൾപ്പെടെ പ്രതി ചേർക്കാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കരുക്കൾ നീക്കുന്നത്. പി.എം.എൽ.എ ആക്‌ടിലെ 66 (2) വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഡി.ജി.പിക്ക് കത്ത് നൽകിയത്. പി.എം.എൽ.എ ആക്ട് പ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണത്തിൽ അഴിമതി സ്ഥിരീകരിക്കപ്പെട്ടാൽ പൊലീസിനോ മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കോ രേഖാമൂലം റിപ്പോർട്ട് നൽകണമെന്നാണ് 66 (2) വകുപ്പിൽ പറയുന്നത്. വിശദാംശങ്ങളും തെളിവും സഹിതം കേന്ദ്ര ഏജൻസി നൽകുന്ന ഔദ്യോഗിക വിവരപ്രകാരം പൊലീസിന് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്താനാകും.

പി.എം.എൽ.എ ആക്‌ട് പ്രകാരം അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമില്ല. അതിനാലാണ് പൊലീസ് ഉൾപ്പെടെ മറ്റ് ഏജൻസികൾക്ക് ശുപാർശ നൽകുന്നത്. പൊലീസ് രജിസ്‌റ്റർ ചെയ്യുന്ന എഫ്.ഐ.ആർ അടിസ്ഥാനമാക്കി പി.എം.എൽ.എ കേസിലും ഇവരെ പ്രതി ചേർക്കാൻ കഴിയും. പൊലീസ് എഫ്.ഐ.ആറിലെ പ്രതികളെ ഇ.ഡി അന്വേഷിക്കുന്ന പി.എം.എൽ.എ കേസിലും പ്രതി ചേർക്കാം. ഇതുപ്രകാരം മാസപ്പടി സംബന്ധിച്ച ഇ.ഡി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരെ പ്രതി ചേർക്കാനാകും. പിണറായി വിജയന് നൽകിയ കൈക്കൂലിയാണ് മകൾ വീണാ വിജയന് ലഭിച്ച പണമെന്ന് കുറ്റപത്രത്തിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. മാസപ്പടി സംബന്ധിച്ച് ആരംഭിച്ച അന്വേഷണമാണ്, നൽകാത്ത സേവനത്തിന് വീണ വിജയന് സി.എം.ആർ.എൽ 2.78 കോടി രൂപ നൽകിയെന്ന കണ്ടെത്തലിൽ കലാശിച്ചത്. ഇത് കൈക്കൂലിയാണെന്ന് ഇ.ഡി പറയുന്നത് പ്രകാരം വിജിലൻസിന് അന്വേഷിക്കാനാകും. കൈക്കൂലിക്ക് പ്രതിഫലമായി സി.എം.ആർ.എല്ലിന് എന്താണ് ലഭിച്ചതെന്നതുൾപ്പെടെ വിവരങ്ങൾ അഴിമതി അന്വേഷിക്കുന്ന ഏജൻസികൾ കണ്ടെത്തേണ്ടി വരുമെന്ന് നിയമവൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED PROPOSAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA