
തിരുവനന്തപുരം: കാലവർഷം ദുർബലമായിരിക്കെ സംസ്ഥാനം കടുത്ത ചൂടിലേക്ക്. ഇന്ന് അന്തരീക്ഷതാപനില സാധാരണയേക്കാൾ 4 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാവകുപ്പിൻറെ മുന്നറിയിപ്പ്. ഇന്നലെ ഉയർന്ന ചൂട് പുനലൂരിൽ(36ഡിഗ്രി) രേഖപ്പെടുത്തി. ബുധനാഴ്ച പുനലൂരിൽ 37 ഡിഗ്രിയായിരുന്നു. സെപ്റ്റംബറിലെ ഉയർന്ന ചൂടായിരുന്നു ഇത്. കോഴിക്കോട് ഇന്നലെ 35 ഡിഗ്രിയായിരുന്നു. കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 34 ഡിഗ്രി കടന്നു.
അതേസമയം, രാജ്യത്ത് കാലവർഷം പിൻവാങ്ങാനൊരുങ്ങുകയാണ്. ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ കാലവർഷം പിൻവാങ്ങുന്നതിനുള്ള സാഹചര്യം രൂപപ്പെട്ടേക്കും. ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യത്തോടെയോ കേരളത്തിൽ കാലവർഷം പിൻവാങ്ങും. 5 ദിവസം മഴ ഇല്ലാതിരിക്കുക, അന്തരീക്ഷത്തിൽ ജലാംശത്തിന്റെ കുറവ്, കാറ്റിന്റെ ഘടനയിൽ വ്യത്യാസം എന്നീഘടകങ്ങൾ പരിശോധിച്ചാണ് പിൻവാങ്ങിയതായി സ്ഥിരീകരിക്കുക.
മഴക്കുറവ് 28%
കാലവർഷം ജൂണിൽ ആരംഭിച്ചശേഷം ഇതുവരെയുള്ള മഴക്കുറവ് 28% ആയി വർദ്ധിച്ചു. 1908.മി.മീ മഴ ലഭിക്കേണ്ടിടത്ത് 1380.3 മി.മീ മഴയാണ് ലഭിച്ചത്. വയനാടാണ് ഏറ്റവും കുറവ്, 54 ശതമാനം. വൈദ്യുതി ഉത്പാദനത്തിൽ നിർണ്ണായകമായ ഇടുക്കിയിൽ മഴക്കുറവ് 47 ശതമാനമാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കാസർകോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ശരാശരി മഴയുളളത്. മറ്റ് ജില്ലകളെല്ലാം മഴക്കുറവിലാണ്.
മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിട്ടി
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകും.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കരുത്
ഒറ്റപ്പെട്ട മഴ?
ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |