
കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് ബോഡി ബിൽഡർമാരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണെന്ന് ഹൈക്കോടതി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശം നൽകിയത്. നിയമനങ്ങളിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനമാണ് പരാതിക്ക് ഇടയാക്കിയത്. നിയമനം പി.എസ്.സിയെ മറികടന്നാണെന്നും അഴിമതിയുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവിയെ അടക്കം എതിർകക്ഷികളാക്കിയുള്ള ഹർജിയിൽ പറയുന്നത്.
ഹർജിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാട്ടിയാണ് ആഭ്യന്തരവകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ അഴിമതി നിരോധനനിയമത്തിലെ സെക്ഷൻ 17എ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്താമെന്ന് വിജിലൻസ് എസ്.പി നിലപാടെടുത്തു. തുടർന്നാണ് ഇക്കാര്യത്തിൽ നിയമപരമായ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചത്. സർക്കാർ ഇതിന് രണ്ടാഴ്ച സമയംതേടി. ഹർജി വീണ്ടും ആഗസ്റ്റ് 3ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |