
ന്യൂഡൽഹി: സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ഓഫീസ് ഒഴിയാത്തതിനെച്ചൊല്ലിയുള്ള തർക്കം കേരള ഹൗസ് നിയമവിഭാഗത്തിൽ കൈയാങ്കളിയിലെത്തി.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം.
തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയ അഡിഷണൽ ലാ സെക്രട്ടറിയും ലാ ഓഫീസറുമായ ഗ്രാൻസി കേരള ഹൗസിലെ ഓഫീസ് ഒഴിഞ്ഞിരുന്നില്ല. അഡിഷണൽ റസിഡന്റ് കമ്മിഷണർ ഇടപെട്ട് മുറി പൂട്ടിയിരുന്നു. സാധനങ്ങൾ എടുക്കാനുണ്ടെന്നും മുറി തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് ഗ്രാൻസി നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷൺമുവതിയുടെ സമീപമെത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും, കൈയാങ്കളിയിലേക്ക് നീങ്ങിയെന്നുമാണ് അറിയുന്നത്. ഗ്രാൻസി അസഭ്യം പറഞ്ഞെന്നും,ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി ഷൺമുവതി കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്ക് പരാതി നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ശ്രമിച്ചെങ്കിലും എസ്.എച്ച്.ഒ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീണ്ടും സ്റ്റേഷനിൽ പോയേക്കുമെന്നാണ് സൂചന. കഴിഞ്ഞമാസമാണ് ഗ്രാൻസിയെ സ്ഥലംമാറ്റിയത്. ഗ്രാൻസി ഇടതുപക്ഷ സംഘടനയുടെ ആളാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ സംരക്ഷണമുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതിനാലാണ് കേരള ഹൗസിൽ തുടരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |