തിരുവനന്തപുരം: നവരാത്രി മഹോത്സവം എല്ലാ കാലങ്ങളിലേതു പോലെ ആചാരങ്ങൾ കൃത്യമായി പാലിച്ചു നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ആചാരങ്ങളിൽ ഒരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നതിന് അനുവദിക്കില്ല. കാലങ്ങളായി തുടർന്നു വരുന്ന എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കണം.സമാധാനപരമായ മഹോത്സവം എന്ന ആശയത്തോടെ എല്ലാ സർക്കാർ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി ഉദ്യോഗസ്ഥതല സഹകരണവും ആസൂത്രണം ചെയ്ത് നടപ്പാക്കും.കേരള-തമിഴ്നാട് സംസ്ഥാന സർക്കാർ, പൊലീസ് പ്രതിനിധികൾ ഇക്കാര്യത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.
വിവാദങ്ങളും പ്രശ്നങ്ങളുമില്ലാതെയുള്ള നവരാത്രി ആഘോഷമായിരിക്കണം ലക്ഷ്യമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്ക് ഏവരും ശ്രമിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ദേവസ്വംമന്ത്രി കെ.മുരളീധരനും ആഹ്വാനം ചെയ്തു. സാംസ്‌ക്കാരിക വകുപ്പു മന്ത്രി പി.സി.വിഷ്ണുനാഥ്, യുവജനക്ഷേമ വകുപ്പു മന്ത്രി ഒ.ജെ.ജെനീഷ് , എം.ജി.രാജമാണിക്യം ഐഎഎസ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടർ,തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ദേവസ്വം ബോർഡ് പ്രതിനിധികൾ, മാർത്താണ്ഡം ഡിഎസ്പി, തക്കല സബ് കളക്ടർ, കന്യാകുമാരി ഡപ്യൂട്ടി കളക്ടർ, കന്യാകുമാരി എഎസ്പി, ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ് ഭാരവാഹികൾ, കേരള, തമിഴ്നാട് ദേവസ്വം ഉദ്യോഗസ്ഥർ, കേരളത്തിലെ വിവിധ വകുപ്പു പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒക്ടോബർ എട്ടിന് ശുചീന്ദ്രത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര 9ന് തക്കലയിലെത്തുകയും അന്ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റത്തോടെ യാത്ര തിരിക്കുകയും 10ന് കളിയിക്കാവിളയിലെ സ്വീകരണത്തിന് ശേഷം 11ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലുമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
Home Minister Ramesh Chennithala said the Navaratri festival will be conducted by strictly following all traditional customs and rituals as in previous years. He said no changes to the established rituals will be permitted
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |