
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുൻമന്ത്രിയുമായ എ.സി. മൊയ്തീൻ 11ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ചോദ്യം ചെയ്യലിനെത്താൻ കൂടുതൽ സാവകാശം നൽകണമെന്ന മൊയ്‌തീന്റെ ആവശ്യം ഇ.ഡി തള്ളി. മൊയ്തീൻ 14 വരെയാണ് സമയം ചോദിച്ചത്. എന്നാൽ സമയം 11ന് രാവിലെ 11ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്‌തേക്കും എന്നും സൂചനയുണ്ട്. . കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യപ്പെട്ടവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കർശന നടപടിക്കൊരുങ്ങുന്നത്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നാണ് നിഗമനം സി.പി.എം ജില്ലാ നേതാവ് സി.കെ. ചന്ദ്രൻ, ബാങ്ക് മുൻ മാനേജർ ബിജു കരീം എന്നിവരെയും, അറസ്റ്റിലായ ഇടനിലക്കാരൻ പി.പി. കിരൺ, ബിനാമിയെന്ന് സംശയിക്കുന്ന സതീഷ്‌കുമാർ എന്നിവരെയും തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവർ മൊയ്തീനുൾപ്പെടെയുള്ള ഉന്നതർക്കെതിരെ മൊഴി നൽകിയെന്നാണ് വിവരം. സെക്രട്ടറി ടി.ആർ. സുനിൽകുമാർ, അക്കൗണ്ടന്റ് സി.കെ. ജിൽസ് ഉൾപ്പെടെയുള്ളവരുടെ മൊഴിയും മൊയ്തീനെതിരാണെന്നാണ് വിവരം.
ബിജു കരീമുമായി മൊയ്തീന് ബന്ധമുണ്ടെന്നും വാട്സ്ആപ്പ് സന്ദേശമയച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ മൊയ്തീൻ ഇത് നിഷേധിച്ചിട്ടുണ്ട്. വായ്പാതട്ടിപ്പിൽ ഈട് വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടിയതിൽ ബിജുവിന് പ്രധാന പങ്കുള്ളതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. അതിനിടെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ 19 പേർ നൽകിയ അപ്പീലിൽ സഹകരണ വകുപ്പ് സെക്രട്ടറി എട്ടിന് ഹിയറിംഗ് നടത്തും. നടപടികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |