
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് അയക്കും. എം എൽ എയുടെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചു. ഈ തുക കണക്കിൽപ്പെടാത്തതാണെന്ന് ഇ ഡി പറയുന്നു.
ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്‌തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ക്രമക്കേടുകൾ നടത്തുന്നതിനായി കരുവന്നൂർ സഹകരണബാങ്കിൽ രണ്ട് രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും റെയ്‌ഡിൽ കണ്ടെത്തി. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമും മൊയ്‌തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. മൊയ്‌തീൻ നിർദേശിക്കുന്നവർക്ക് കോടിക്കണക്കിന് രൂപ വായ്‌പയായി അനുവദിച്ചിട്ടുണ്ട്.
മൊയ്‌തീന്റെ വീടിന് പുറമേ അനിൽ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലും ഇ ഡി റെയ്‌ഡ് നടന്നു. ഇവർ മൊയ്‌തീന്റെ ബിനാമികളാണെന്നാണ് ഇ ഡി സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്‌തീന്റെ അകന്ന ബന്ധുക്കളാണെന്നും ഇ ഡി പറയുന്നു. ഇവരുടെ പക്കൽ നിർണായകമായ പല രേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് സഹകരണ ബാങ്കിൽ അൻപതോളം അക്കൗണ്ടുകളും മറ്റൊരാൾക്ക് ഇരുപതഞ്ചോളം അക്കൗണ്ടുകളുമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ ഡിയുടെ നിഗമനം. ബിനാമികളെന്ന് സംശയിക്കുന്നവർക്ക് മൊയ്‌തീന്റെ സ്വാധീനത്തിൽ 45 കോടിയോളം രൂപ വായ്‌പ നൽകിയിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിനുശേഷമായിരിക്കും മൊയ്‌തീന് നോട്ടീസ് അയക്കുക. സഹകരണ രജിസ്ട്രാറിൽ ഒരാളാണ് എം എൽ എക്കെതിരെ മൊഴി നൽകിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും രജിസ്‌ട്രാർ മൊയ്‌തീനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് വായ്‌പാ ക്രമക്കേടിൽ മൊയ്‌തീന് പങ്കുണ്ടെന്ന നിഗമനത്തിലേയ്ക്ക് ഇ ഡി എത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |