
തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രകൃതി വിഭവങ്ങളെയും സ്വകാര്യവൽക്കരിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണിത്.കേരളത്തിന്റെ വിലപ്പെട്ട ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്ക് വിൽക്കാനാണ് വി.ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണ്..ആയിരക്കണക്കിന് കോടി രൂപ ആവശ്യമുള്ള 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക്' 10 കോടി മാത്രമാണ് മാറ്റി വച്ചത്. ഈ പദ്ധതി നടപ്പാക്കാൻ സാദ്ധ്യതയില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ലൈഫ് ഭവന പദ്ധതിയെയും കുടുംബശ്രീയെയും കുറിച്ചും പരാമർശമില്ല. വയോജന ക്ഷേമത്തിന് വകുപ്പുണ്ടാക്കിയെങ്കിലും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല.ആരോഗ്യ മേഖലയ്ക്കുള്ള വിഹിതത്തിൽ ആയിരം കോടിയുടെ കുറവാണ് . കാരുണ്യ ഫണ്ടിൽ നിന്നും 89 കോടി രൂപ വെട്ടിക്കുറച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ലീവ് സറണ്ടറും അട്ടിമറിച്ചു . പട്ടിക വർഗക്കാർക്ക് ഭൂമി നൽകുന്നതിനു പകരം കോർപറേറ്റുകൾക്ക് നൽകാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്.
അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന കേന്ദ്രത്തിന്റെ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് യു.ഡി.എഫ് സർക്കാർ കൂട്ടു നിൽക്കുന്നു. പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴും അവലോകന യോഗം നടത്താനായില്ല. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അക്രമമുണ്ടാകാൻ പാടില്ലായിരുന്നു. എട്ട് മണിക്കൂറോളം നീണ്ടപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമാണത്. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ സി.പി.എം രാഷ്ട്രീയമായി നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |