
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരട്ടചക്രവാതച്ചുഴിയും പടിഞ്ഞാറൻകാറ്റ് ശക്തമായതും മഴയുടെ ശക്തികൂട്ടും. തെക്കൻ കർണാടകയ്‌ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലും മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലും ചക്രവാത ചുഴികളുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40- 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മത്സ്യബന്ധനം ഒഴിവാക്കണം.
മഴക്കെടുതി: മരണം 25
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25 ആയി. കാണാതായ 4 പേരെ കണ്ടെത്താനായില്ല. 10 പേർ ചികിത്സയിലാണ്. എല്ലാ ജില്ലകളിലുമായി 418 ദുരിതാശ്വാസ ക്യമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ ക്യമ്പുകളിലുണ്ട്. 52 വീടുകൾ പൂർണമായും 565 വീടുകൾ ഭാഗികമായും തകർന്നു.
ഇന്ന് 10 ജില്ലകൾക്ക് അവധി
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല. അതേസമയം കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |