
കൊച്ചി: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനത്തിന് അടുത്ത മണ്ഡലകാലത്ത് തുടക്കമിടും. ഹൈ റെസല്യൂഷൻ ക്യാമറകൾ, ഐ.ആർ സെൻസറുകൾ, ഡ്രോണുകൾ എന്നിവ സംയോജിപ്പിച്ച് ശബരിമലയുടെ സമ്പൂർണ ജി.പി.എസ് മാപ്പിംഗ് തയ്യാറാക്കും. ഇതിലൂടെ രൂപപ്പെടുന്ന 'ഹീറ്റ് മാപ്പുകൾ" വിശകലനം ചെയ്ത് തിരക്ക് സാദ്ധ്യത മുൻകൂട്ടി കണ്ടെത്തും. ദേവസ്വം ബോർഡും പൊലീസും പരിശീലനം തുടങ്ങി.
കുംഭമേളയ്‌ക്ക് തിരക്ക് നിയന്ത്രിച്ച കമ്പനിയുൾപ്പെടെ മൂന്നു സ്ഥാപനങ്ങളുമായി ദേവസ്വം ബോർഡ് കൂടിയാലോചന നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യം ടെൻഡർ പൂർത്തിയാക്കും.
നിലയ്‌ക്കൽ, പമ്പ, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളെ പ്രത്യേക കേന്ദ്രങ്ങളായി തിരിച്ചാണ് നടപ്പാക്കുക. ഇതിന് മുന്നോടിയായി വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാക്കാൻ അന്യസംസ്ഥാന തീർത്ഥാടകർക്കായി 'ശബരിമല സന്ദേശം" എന്ന പേരിൽ ബോധവത്കരണം നടത്തും.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എ.ഐ പദ്ധതി ഇന്നലെ കൊച്ചിയിൽ വിലയിരുത്തി.
പൊലീസിന് വാട്‌സാപ്പ്
സന്ദേശമെത്തും
തിരക്ക് കൂടുമ്പോൾ പൊലീസുകാർക്ക് വാട്‌സാപ്പ്, എസ്.എം.എസ് വഴി നിർദേശങ്ങളെത്തും
കുട്ടികളും പ്രായമായവരും കൂട്ടംതെറ്റിയാൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ കണ്ടെത്തും. ക്രിമിനലുകളെ തിരിച്ചറിയാം
നിലയ്ക്കലോ പമ്പയോ എത്തുമ്പോൾ ദർശനത്തിന് എത്ര സമയമെടുക്കുമെന്ന വിവരം ഡിജിറ്റൽ സ്ക്രീനുകളിൽ ലഭ്യമാക്കും
നിലയ്ക്കലിലും പമ്പയിലും സ്മാർട്ട് പാർക്കിംഗ്. റൂട്ടുകളിലെ മാലിന്യം, പൈപ്പ് പൊട്ടൽ, ആരോഗ്യ അടിയന്തരാവസ്ഥ എന്നിവ കണ്ടെത്താം
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ അധിഷ്ഠിതമായ ക്യൂ സംവിധാനം ആഗസ്റ്റിൽ ഏർപ്പെടുത്തും. ഇതിനെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലെ തീർത്ഥാടകരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ബോധവാന്മാരാക്കും. എ.ഐ ഉപയോഗപ്പെടുത്തി തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. നേരത്തെ ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എ.ഐ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ,വർക്ക് ഷോപ്പിനെ അയ്യപ്പ സംഗമവുമായി കൂട്ടിക്കേഴയ്ക്കേണ്ടതില്ല.
കെ. ജയകുമാർ.
പ്രസിഡന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |