
കൊച്ചി:പ്ളീഡർ നിയമന വിവാദത്തിന്റെ തുടർച്ചയായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ബാനർ - പോസ്റ്റർ യുദ്ധം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ് കെ.എസ്.യു-എ.സി എന്ന പേരിൽ ഹോസ്പിറ്റൽ റോഡിലെ ഡി.സി.സി ഓഫീസിന് സമീപം ബാനർ കെട്ടിയത്. ''കെ.എസ്.യുവിനെ തല്ലിച്ചതക്കുന്നവരുടെ നിയമനത്തിൽ കെ.എസ്.യുവിന് കാര്യമുണ്ട്."" എന്നതാണ് ബോർഡിലുള്ളത്. ഇത് രാവിലെതന്നെ നീക്കി.
അലോഷ്യസ് സേവറിനെ പരോക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി വി.ഡി.സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാലും രംഗത്തുവന്നു. ഫേസ്ബുക്കിൽ നാലെഴുത്ത് എഴുതിയാൽ താഴെവീഴുന്നതല്ല സർക്കാരും മുഖ്യമന്ത്രിയും.ബി.ജെ.പിയിലും സി.പി.എമ്മിലും ഉന്നതപദവികൾ വഹിച്ചവർ കോൺഗ്രസ് സീറ്റിൽ മത്സരിച്ചപ്പോൾ ഇല്ലാത്ത ബുദ്ധിമുട്ടാണ് ചിലർക്ക്.കലാലയ രാഷ്ട്രീയത്തിൽ എസ്.എഫ്.ഐയും എ.ബി.വി.പിയുമായിരുന്നവർ മുൻകാല രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസ് ആശയം പിന്തുടരുമ്പോൾ അവരെ പ്ളീഡർമാരാക്കിയാൽ എന്താണ് തെറ്റെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കൃഷ്ണലാൽ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |