
നെടുങ്കണ്ടം: എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് വിചിത്രമായ കാരണമാണ് പൊലീസിനോട് പറഞ്ഞത്. താൻ ദൈവമാണ്. മാതാപിതാക്കൾ പിശാചുക്കളും. അതുകൊണ്ടാണ് വകവരുത്തിയത്. പാറത്തറയിൽ ആന്റണിയും (59) വത്സമ്മയും (55) മകൻ അജീഷിന്റെ കുത്തേറ്റ് മരിച്ചത് വെള്ളിയാഴ്ച രാത്രിയാണ്.
കൊലപ്പെടുത്തിയ രീതിയും ഇയാൾ പൊലീസിനോട് വിവരിച്ചു. തനിക്ക് ഭയമാണെന്ന് പറഞ്ഞ് അമ്മയ്‌ക്കൊപ്പം കിടന്നു. ശേഷം താൻ ദൈവമാണെന്നും അമ്മ ചെകുത്താനാണെന്നും ബഹളം വച്ചു. കൊന്തയും ബൈബിളും കൊണ്ടുവന്ന് പ്രാർത്ഥിച്ചു. പിന്നാലെ കത്തിയെടുത്ത് കുത്തി.
ഈസമയം പിതാവ് ആന്റണി കവലയിൽ പോയിരിക്കുകയായിരുന്നു. ഒന്നുമറിയാതെ വീട്ടിലെത്തിയ ആന്റണിയെയും കത്തിക്കിരയാക്കി. മരണം ഉറപ്പാക്കാനായി കഴുത്ത് മുറിച്ചു. പിതാവിന്റെ ചോരയൊലിക്കുന്ന ചിത്രം ഫോണിൽ പകർത്തി മുമ്പ് ഇടവകയിൽ സഹ വികാരിയായിരുന്ന വിദേശത്തുള്ളയാൾക്ക് വാട്സാപ്പിൽ അയച്ചു നൽകി. അദ്ദേഹം ചിത്രം ഇടവക വികാരിക്ക് ഷെയർ ചെയ്തു. വികാരി വാർഡ് അംഗത്തെയും നാട്ടുകാരെയും കൂട്ടി രാത്രി ഒൻപതരയോടെ വീട്ടിലെത്തിയപ്പൊഴാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങൾ പുറംലോകം അറിയുന്നത്. അജീഷ് ഒരു കൂസലുമില്ലാതെ വീട്ടിലുണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ലഹരിക്കടിമയാണ്. ഇടയ്ക്ക് ഡി അഡിക്ഷൻ സെന്ററിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴും പലതും പറഞ്ഞ് ബഹളംവച്ചു.
ആന്റണിയുടെ മൃതദേഹത്തിൽ ആഴത്തിലുള്ള 14 മുറിവുകളുണ്ടായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. ഇരുവരുടെയും ആന്തരികാവയവങ്ങൾ പുറത്തു വന്ന നിലയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |