
തിരുവനന്തപുരം: മിൽമ ഫെഡറേഷൻ തിരഞ്ഞടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന ഭയപ്പാടിലാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടതെന്നും ,ശബരിമലയിൽ നെയ്യ് നൽകിയതിലെ ക്രമക്കേട് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മുൻ ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ശബരിമലയിലേക്ക് 510 രൂപയ്ക്ക് 1,77,060 ലിറ്റർ നെയ്യ് നൽകുന്നതിൽ നഷ്ടമില്ലെന്ന കൊമേഷ്യൽ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് . ശബരിമലയിലേക്ക് നൽകേണ്ട നെയ്യ്, പത്തനംതിട്ട ഡയറിയിൽ നിന്നും കരാറനുസരിച്ച് പമ്പയിലെത്തിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയാണ് സന്നിധാനത്തേക്ക് അയച്ചത്. നെയ്യുടെ വില നിശ്ചയിച്ച തീരുമാനത്തിലും ട്രാൻസ്‌പോർട്ടേഷൻ കരാർ നൽകിയതിലും രജിസ്ട്രാറുടെ നോമിനിയായ ഉദ്യോഗസ്ഥയുടെയും , മിൽമ ഫെഡറേഷൻ്റെയും,എൻ.ഡി.ഡി.ബിയുടെയും പ്രതിനിധികൾ യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ നൽകിയതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ മുഴുവൻ തുകയും മിൽമയ്‌ക്ക് ദേവസ്വം ബോർഡ് നൽകി. സംസഥാനത്ത് ഭരണ മാറ്റത്തിന് ശേഷം ജൂണിലാണ് വ്യാജ പരാതി ഉയർന്നതും, ഭരണസമിതിയെ പിരിച്ചു വിട്ടതും. വിലയിൽ കുറവ് വരുത്തി സിവിൽ സപ്ലൈസ് കോർപ്പറേഷനും,ഗുരുവായൂർ ദേവസ്വം ബോർഡിനും,കോട്ടയ്‌ക്കൽ ആര്യവൈദ്യ ശാലയ്ക്കും മിൽമ നെയ്യ് നൽകുന്നുണ്ട്. ഭരണസമിതിയെ പിരിച്ചു വിട്ട നടപടിക്കെതിരെ നൽകിയ കേസിന്റെ വിചാരണ പൂർത്തിയായതായും മുൻ ചെയർമാൻ മണിവിശ്വനാഥ് , അംഗങ്ങളായ കെ.ആർ.മോഹനൻ പിള്ള, വി.എസ് .പത്മകുമാർ,കെ.അനിമോൻ, കെ.കൃഷ്ണൻ പോറ്റി എന്നിവർ പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |