
തൃശൂർ: ഗതാഗതക്കുരുക്കിനിടെ പാലിയേക്കര ടോൾ ബൂത്ത് തുറന്നുകൊടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി ഒ.ജെ.ജനീഷ്. 'ടോളിനെതിരെ സമരംചെയ്ത് കേസിൽ പ്രതിചേർക്കപ്പെട്ട ഒരാളാണ് താൻ, ഇപ്പോൾ ബ്ലോക്ക് കണ്ട് താനും ടോൾ ബൂത്ത് തുറന്നുവിടുകയാണെങ്കിൽ മാസാകുകയും ആളുകൾ കൈയടിക്കുകയും ചെയ്‌തേനെ' എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലപ്രയോഗത്തിലൂടെ തുറന്നുവിട്ടതുകൊണ്ട് പ്രശ്‌നം തീരില്ല. സാധാരണക്കാർ ചെയ്താൽ കേസെടുക്കും. കേന്ദ്രമന്ത്രിയുടെ പ്രിവിലേജിലാകുമ്പോൾ ആരും ഇടപെടാൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു സുരേഷ് ഗോപി ടോൾ ബൂത്ത് തുറന്നുകൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടത്.
മെസിക്കായി 100 കോടി; കണക്കിൽ ആശയക്കുഴപ്പം
മെസിയെ കേരളത്തിലെത്തിക്കുന്നതിന് 100 കോടി രൂപ ചെലവും 82 കോടി വരവും കണക്കാക്കിയപ്പോൾ ബാക്കിവരുന്ന തുകയുടെ കമ്മി നികത്തുന്നതിനെക്കുറിച്ച് ഫയലുകളിൽ വ്യക്തതയില്ലെന്ന് മന്ത്രി. 10 ലക്ഷം രൂപ മാത്രം പെയ്ഡ്അപ്പ് ക്യാപിറ്റലുള്ള ആർ.ബി.സിയെന്ന സ്ഥാപനമാണ് സ്‌പോൺസർ. 200 കോടി വാണിജ്യമൂല്യമുള്ള ഇവന്റ് നടത്താൻ ഇവർക്ക് സാമ്പത്തിക ഭദ്രതയുണ്ടോയെന്ന് പരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കളുടെ തർക്കം പരിശോധിക്കാൻ കെ.പി.സി.സി അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും വിഷയം പാർട്ടി ആഭ്യന്തരമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |