
തിരുവനന്തപുരം:ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാനബാലാവകാശ സംരക്ഷണകമ്മിഷൻ.
കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല ഇവർക്കുണ്ടെന്ന് കമ്മിഷൻ അംഗം പി.ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി. ലബോറട്ടറിപ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, പ്രാക്ടിക്കൽക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിറുത്തി, നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർബാൻഡ് ഉപയോഗിക്കുകയോ ചെയ്യണം. ഹാനികരമാകുന്ന രാസവസ്തുക്കൾ, കളറുകൾ എന്നിവ മുടിയിൽ ഉപയോഗിക്കരുത്.
ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് താല്പര്യത്തിന് അനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ്സ്കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശമുണ്ട്. മുടിയുടെ നീളത്തിന്റെയോ മറ്റോ പേരിൽ സ്‌കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനും ക്ലാസ്സിൽ നിന്ന് മാറ്റിനിറുത്തുവാനും പാടില്ല. വിവേചനപരമായി പെരുമാറരുത്. ശിക്ഷാനടപടികൾക്ക് വിധേയമാക്കരുത്.
വിദ്യാഭ്യാസവകുപ്പും സി.ബി.എസ്.ഇയും മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണം. സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തണം. ഇവരെക്കൂടി കേട്ട്, മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകണം. ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനും സ്‌കൂൾ അധികൃതർ മുൻഗണന നൽകണം.
തലമുടി വളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി അധികൃതർ കാണുന്നുവെന്ന് ചൂണ്ടിക്കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദുമേനോനാണ് ഹർജി നൽകിയത്. ആൺകുട്ടിയോട് മുടിവെട്ടി വരണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കുന്നില്ലെന്നും എന്ത് നടപടിയെടുക്കണമെന്ന് മാർഗനിർദ്ദേശം നൽകണമെന്നും ചൂണ്ടിക്കാട്ടി കോട്ടക്കലിലെ ഒരു സ്‌കൂൾ പ്രിൻസിപ്പലിൻ്റെ ഹർജിയുമുണ്ടായിരുന്നു. രണ്ട് ഹർജികളും പരിഗണിച്ചാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |