
തിരുവനന്തപുരം: ∙ മാധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.
താടി വച്ച ഒരാൾ അമിതവേഗതയിൽ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന വിവരമറിഞ്ഞാണ് താൻ സ്ഥലത്തെത്തിയത്. കാർ ഓടിച്ചത് ശ്രീറാമാണെന്ന് അപ്പോഴാണ് മനസിലായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പേര് 'വഫ' എന്ന് പൊലീസിനോട് പറയുന്നത് കേട്ടു. കാർ അമിതവേഗതയിൽ ഓടിച്ചു വരുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും, പ്രതി മദ്യപിച്ചിരുന്നോയെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്നും സാക്ഷി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ മരിച്ചത്. ശ്രീറാണ് കേസിൽ ഒന്നാം പ്രതി. മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കോടതി മാറ്റത്തിനെതിരെ
ബഷീറിന്റെ ഭാര്യ
കൊച്ചി: കെ.എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സി.ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരായ ഹർജിയിൽ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ അടക്കം എതിർ കക്ഷികളാക്കിയിട്ടുണ്ട്. തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി-1ൽ വിചാരണ നിശ്ചയിച്ചിരുന്ന കേസ്, പ്രതി ഭാഗം അഭിഭാഷകന്റെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാലാം കോടതിയിലേക്ക് മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. നിലവിലെ പ്രോസിക്യൂട്ടർക്ക് മതിയായ പരിചയ സമ്പത്തില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യമുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കും.സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഹർജിക്കാരി നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |