
തിരുവനന്തപുരം: മഴ ചതിച്ചതുകാരണമുള്ള വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഹ്രസ്വകാല കരാറുകൾവഴി
ഡിസംബർ വരെ വില കൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഉപഭോക്താക്കൾക്ക് അധികബാദ്ധ്യത ഒഴിവാക്കാൻ ശ്രമിക്കണമെന്നതടക്കം കർശന നിർദ്ദേശങ്ങളോടെയാണ് കമ്മിഷൻ ഇന്നലെ രാത്രി ഉത്തരവിറക്കിയത്. അപ്രഖ്യാപിത വൈദ്യുതി മുടക്കം പാടില്ലെന്നും നിയന്ത്രണം വേണ്ടിവന്നാൽ ഒരു മണിക്കൂർ മുമ്പെങ്കിലും എസ്.എം.എസ് വഴിയോ മാദ്ധ്യമങ്ങൾ വഴിയോ അറിയിപ്പ് നൽകണമെന്നും നിർദ്ദേശിച്ചു.
ഉയർന്ന വിലയ്ക്ക് വാങ്ങുന്നതിന്റെ ബാദ്ധ്യത ഉപഭോക്താക്കളുടെ താരിഫിൽ പ്രതിഫലിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ കെ.എസ്.ഇ.ബിയുടെ അടുത്ത ഡയറക്ടർബോർഡ് ചർച്ചചെയ്യണം. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് ആവശ്യമായ നടപടി സ്വീകരിക്കണം. പ്രതിസന്ധിയുടെ കാരണവും വാങ്ങി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വിലയും ഉപഭോക്താക്കൾക്ക് മനസിലാക്കാനാവുന്ന വിധം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാനുള്ള വഴികൾ കണ്ടെത്തണമെന്നും നിർദ്ദേശം നൽകി.
സെപ്തംബർ ഒഴികെ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കരാറിന് അനുമതി തേടിയാണ് കെ.എസ്.ഇ.ബി കമ്മിഷനെ സമീപിച്ചത്. സെപ്തംബറിൽ യൂണിറ്റിന് 12 രൂപയ്ക്ക് മുകളിൽ വിലയുള്ളതിനാൽ ഈ മാസത്തേക്ക് വീണ്ടും ടെണ്ടർ ക്ഷണിച്ചശേഷം റഗുലേറ്ററി കമ്മിഷനെ സമീപിക്കാനാണ് നീക്കം.
കമ്മിഷൻ അംഗീകരിച്ച വില
#ജൂലായ്: യൂണിറ്റിന് 9.99 രൂപയ്ക്ക് 150 മെഗാവാട്ട്
ആഗസ്റ്റ്: 9.93 രൂപയ്ക്ക് 310 മെഗാവാട്ട്
ഒക്‌ടോബർ: 8.89 രൂപയ്ക്ക് 500 മെഗാവാട്ട്
നവംബർ: 8.89 രൂപയ്ക്ക് 500 മെഗാവാട്ട്
ഡിസംബർ:8.89 രൂപയ്ക്ക് 500 മെഗാവാട്ട്
---------------
കമ്മീഷൻ നേരത്തേ അംഗീകരിച്ച പ്രകാരം വൈദ്യുതി വാങ്ങേണ്ടിയിരുന്ന നിരക്ക്: യൂണിറ്റിന് 4.64 രൂപ
നിലവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതുമൂലമുള്ള അധിക ചെലവ്: 282.50 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |