
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. കോഴിക്കോട് ചാത്തമംഗലം നടൂലയിൽ വിനീഷിന്റെയും ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയകളിലൂടെ സൂചി പുറത്തെടുത്തു. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. പനിയും മഞ്ഞപ്പും ഉണ്ടായതോടെ രണ്ടാം ദിനം കുട്ടിയെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ശേഷം ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കാട്ടിയതോടെ, സ്‌കാനിംഗിന് എഴുതി. ഫലം വന്നപ്പോൾ നോർമലാണെന്നായിരുന്നു മറുപടി. പക്ഷേ തടിപ്പുള്ള ഭാഗത്തായിരുന്നില്ല സ്കാനിംഗെന്നും പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടായി. ചില സമയങ്ങളിൽ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
പരാതി നൽകിയിട്ടും നടപടിയില്ലെന്ന്
ജൂലായിൽ വയറിന്റെ ഭാഗത്ത് വേദന കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. രണ്ട് ശസ്ത്രക്രിയകൾ നടത്തി. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഒരു മാസം മുൻപ് ഗാന്ധിനഗർ പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും തുടർനടപടിയുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |