
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. കേരളത്തിലെ കുടുംബങ്ങളിൽ ആർ.എസ്.എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണിത്. തെരുവുകളിൽ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രയായിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തിൽ ഘോഷയാത്രയുണ്ടായിരുന്നു. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഉണ്ടായിരുന്നില്ല. അത് കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായുള്ള ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമായിരുന്നു. ആ രാഷ്ട്രീയ പദ്ധതി തുടരുന്നു. നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായന്മാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം ലഭിച്ചത്.
പി.ജയരാജൻ.
സി.പി.എം നേതാവ്.
കാന്തപുരത്തെ വിമർശിക്കാൻ
ബേബിക്ക് ധൈര്യമില്ല
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് അദ്ദേഹത്തോട് വെട്ടിത്തുറന്ന് പറയാനുള്ള ആർജവമാണ് എം.എ. ബേബി കാണിക്കേണ്ടത്. പകരം ആർ.എസ്.എസിന് എതിരെ പച്ച നുണ പ്രചരിപ്പിക്കുന്നതും വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നതും രാഷ്ട്രീയ കാപട്യമാണ്.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കേരളീയ സമൂഹത്തിൽ ശക്തമായ വിമർശനം ഉയരുമ്പോൾ അതിൽ പങ്കുചേരാൻ ബേബിക്ക് ധൈര്യമില്ല. അതുകൊണ്ടാണ് സി.പി.എം ജനറൽ സെക്രട്ടറി വെറുതെ ആർ.എസ്.എസിന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണേണ്ടത്.
കുമ്മനം രാജശേഖരൻ
മുൻ സംസ്ഥാന അദ്ധ്യക്ഷൻ, ബി.ജെ.പി
ശിൽപ്പശാല നവകേരള
നിർമ്മിതിയിൽ നിർണായകം
കേരളത്തിന്റെ ഭാവി വികസനത്തിന് ഗുണകരമായ നിരവധി ആശയങ്ങളും അറിവും പകർന്നുനൽകിയ ക്ലാസായിരുന്നു കോഴിക്കോട് ഐ.ഐ.എമ്മിൽ നടന്നത്. മന്ത്രിമാരെല്ലാം ക്ലാസുകളിലും ചർച്ചകളിലും ഊർജസ്വലമായി പങ്കെടുത്തു. അഭിപ്രായം പങ്കുവച്ചു. കേരളത്തെ മുന്നോട്ടുനയിക്കാനുള്ള പുതിയ ആശയങ്ങൾ പഠിക്കുകയും അവയിൽ നിന്ന് പ്രായോഗികമായത് കണ്ടെത്തുകയുമാണ് ലക്ഷ്യമിട്ടത്. പോളിസി മേക്കിംഗ് മുതൽ ഭരണാധികാരികൾ ജനങ്ങളുമായി എങ്ങനെ കൂടുതൽ ഫലപ്രദമായി ഇടപെടണം എന്നതുവരെയുള്ള വിഷയങ്ങളിൽ വിശദമായ ക്ലാസ് ലഭിച്ചു. വിദേശരാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ വിവിധ വികസന മാതൃകകളും അവയിൽ നിന്ന് സ്വീകരിക്കാവുന്ന കാര്യങ്ങളും ചർച്ചയായി. വിദഗ്ദ്ധർ പങ്കുവച്ച ആശയങ്ങളിൽ മന്ത്രിമാർ സജീവമായി ഇടപെട്ടു. സംശയങ്ങൾ ഉന്നയിച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
രമേശ് ചെന്നിത്തല
ആഭ്യന്തരമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |