തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിൽ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ പി.എസ്.സി തീരുമാനിച്ചു.
58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തിയത് പി.എസ്.സിയുടെ വിശ്വാസ്യതയെത്തന്നെ സംശയത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. മുഴുവൻ ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തും. നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും പി.എസ്.സി അറിയിച്ചു.
അന്വേഷണത്തിന് ആഭ്യന്തരവിഭാഗം വിജിലൻസ് എസ്.പിയെ ചുമതലപ്പെടുത്തി.സാങ്കേതിക പിഴവാണോയെന്നും അന്വേഷിക്കും. 2023 ജൂലായ് 13 നായിരുന്നു 228 പേർ പങ്കെടുത്ത പരീക്ഷ. 2025 മേയ് 31ന് പൊതുറാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ.ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിനായി പി.എസ്.സിയെ സമീപിച്ചു. 9 മുതൽ 18 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടെത്തി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
അതിനിടെ, ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്‌കട്രക്ചർ ചീഫ് തസ്തികയിലേക്ക് ഒന്നാം റാങ്ക് ലഭിച്ച അരുൺ ജെ.പ്രതാപിനെ നിയമിച്ചിരുന്നു. പ്ലാനിംഗ് കോഓർഡിനേഷൻ ഡിവിഷൻ ചീഫ് പട്ടികയിലെ ഒന്നാം റാങ്കുകാരന് അഡ്വൈസ് മെമ്മോയും അയച്ചു. പെഴ്സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ് തസ്തികയ്ക്കുള്ള പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും കോടതി നടപടികളിൽ കുരുങ്ങി.
ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലൂടെയുള്ള മൂല്യനിർണയമാണ് നടന്നത്. മൂല്യനിർണയത്തിനായി അസൈൻ ചെയ്യാൻ വിട്ടുപോയതാണെന്നാണ് പി.എസ്.സിയുടെ പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |