
കൊച്ചി: പെറ്റിക്കേസുകളിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) നേരിട്ട് ഈടാക്കിത്തുടങ്ങി. ജൂൺ 20 മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. വിസമ്മതിച്ചാലേ കേസെടുത്ത് കോടതിയിൽ ഹാജരാക്കൂ. കേന്ദ്രസർക്കാരിന്റെ ജൻവിശ്വാസ് ഭേദഗതിയെ തുടർന്നാണിത്.
അസി. സബ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാം. നേരത്തെ പുകവലിക്കും റെയിൽവേ സ്റ്റേഷൻ വൃത്തിഹീനമാക്കലിനും മാത്രമാണ് നേരിട്ട് പിഴയിട്ടിരുന്നത്. മറ്റുള്ളവയിൽ കുറ്റാരോപിതൻ റെയിൽവേ മജിസ്ട്രേറ്റ് കോടതികളിൽ പിഴ ഒടുക്കിയിരുന്നത്.
ആദ്യ 10 ദിവസത്തിനകം പാലക്കാട് ഡിവിഷനിൽ 3.13 ലക്ഷം രൂപയും തിരുവനന്തപുരം ഡിവിഷനിൽ 7.04 ലക്ഷം രൂപയും ഈടാക്കി. നേരത്തേ റെയിൽവേ കോടതികളിൽ ഒടുക്കുന്ന പിഴയുടെ 30 ശതമാനം സംസ്ഥാന സർക്കാരിനും 50 ശതമാനം റെയിൽവേക്കുമാണ് ലഭിച്ചിരുന്നത്. ആർ.പി.എഫ് പിഴ ചുമത്തി തുടങ്ങിയതോടെ തുക പൂർണമായി റെയിൽവേക്ക് ലഭിക്കും.
ക്യു ആർ കോഡ് ഉടൻ
പിഴത്തുക ആർ.പി.എഫ് ഉദ്യോഗസ്ഥർ പണമായിട്ടാണ് സ്വീകരിക്കുന്നത്. വ്യക്തിഗത യു.പി.ഐ അക്കൗണ്ടുകളിൽ തുക വാങ്ങരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. മൂന്നു മാസത്തിനകം പിഴത്തുക അടയ്‌ക്കാൻ യാത്രക്കാർക്കായി ക്യു.ആർ കോഡ് തയ്യാറാകും.
കുറ്റകൃത്യം, പിഴ (രൂപ)
അനധികൃത പാർക്കിംഗ്-500
പുകവലി-2000
അതിക്രമിച്ച് കടക്കൽ-500
സ്ത്രീകളുടെ കോച്ചിലും വിശ്രമസ്ഥലത്തും പ്രവേശിക്കൽ-2500
അനധികൃത കച്ചവടം, ഭിക്ഷാടനം-2000
റിസർവ് കോച്ചുകളിലും എയർകണ്ടീഷൻ കോച്ചുകളിലും ഓർഡിനറി ടിക്കറ്റുമായി യാത്ര / ഭിന്നശേഷിക്കാർക്കുള്ള കോച്ചിലെ യാത്ര-2000
സ്റ്റേഷനുകളിലും പരിസരത്തും അനധികൃമായി നോട്ടീസും ബോർഡുകൾ സ്ഥാപിക്കൽ-2000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |